
ഹിന്ദി സിനിമ താരം സല്‍മാന്‍ഖാന്‍ താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന വധഭീഷണികളെ കുറിച്ചും അത് ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ചം ആദ്യമായി തുറന്ന് പറഞ്ഞിരിക്കുകയാണ്. താന്‍ എല്ലാ ഇടത്തും സുരക്ഷാ ഉദ്യോഗസ്ഥരുമായിട്ടാണ് പോകുന്നതെന്നും നമ്മള്‍ എന്ത് ചെയ്താലും സംഭവിക്കാന്‍ ഉള്ളത് സംഭവിക്കുമെന്ന് തനിക്കാറിയാമെന്നും ദൈവം കൂടെയുണ്ടെന്നും സല്‍മാന്‍ പറയുന്നു.
പഞ്ചാബ് ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷനോയി സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് പരസ്യമായി ഭീഷണി മുഴക്കിയിരുന്നു. ദേശീയ മാധ്യമത്തിലെ ഒരു അഭിമുഖത്തിലാണിപ്പോള്‍ സല്‍മാന്‍ ഖാന്‍ ഭീഷണിയെ കുറിച്ച് ആദ്യമായി പ്രതികരിക്കുന്നത്. അരക്ഷിതാവസ്ഥയേക്കാള്‍ നല്ലത് സുരക്ഷയാണ്. സെക്യൂരിറ്റി ഇപ്പോഴും ഉണ്ടെന്നത് സത്യമാണ്. ഇപ്പോള്‍ റോഡിലൂടെ ഒരു സൈക്കിള്‍ ഓടിക്കാനോ എവിടെയെങ്കിലും ഒറ്റയ്ക്ക് പോകാനോ സാധിക്കില്ല.
അതിലുപരി, എനിക്കിപ്പോള്‍ മറ്റൊരു പ്രശ്‌നം കൂടിയുണ്ട്.റോഡില്‍ എനിക്ക് ചുറ്റുമായി ധാരാളം സെക്യൂരിറ്റി വാഹനങ്ങള്‍ ഉണ്ടായിരിക്കും, അത് മറ്റുള്ളവര്‍ക്ക് വലിയ അസൗകര്യം സൃഷ്ടിക്കുന്നുണ്ട്. അവര്‍ എന്നെ വല്ലാതെ നോക്കുകയും ചെയ്യും. പിന്നെ എൻ്റെ പാവം ആരാധകര്‍. എനിക്ക് ഗുരുതരമായ ഭീഷണിയുണ്ട്, അതിനാലാണ് സുരക്ഷയുള്ളത്.എന്നോട് പറയുന്നതാണ് ഞാന്‍ ചെയ്യുന്നത്.

‘കിസി കാ ഭായ് കിസി കി ജാന്‍’ എന്ന ചിത്രത്തില്‍ ഒരു ഡയലോഡുണ്ട്- അവര്‍ക്ക് 100 തവണയെങ്കിലും ഭാഗ്യമുണ്ടായിരിക്കണം, എനിക്ക് ഒരിക്കലെങ്കിലും ഭാഗ്യമുണ്ടായിരിക്കണം. അത് കൊണ്ട് ഞാന്‍ വളരെയധികം സൂക്ഷിക്കേണ്ടതായുണ്ട്.
ഞാന്‍ എല്ലായിടത്തും പോകുന്നത് മുഴുവന്‍ സുരക്ഷയോടും കൂടിയാണ്. നമ്മള്‍ എന്ത് ചെയ്താലും നടക്കാന്‍ ഉള്ളത് നടക്കും എന്ന് എനിക്കറിയാം. ദൈവം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിൻ്റെ അര്‍ത്ഥം ഞാന്‍ ഒറ്റയ്ക്ക് കറങ്ങി നടക്കുമെന്നല്ല. എനിക്ക് ചുറ്റും വലിയ സുരക്ഷയുണ്ട്, ധാരാളം തോക്കുകളുണ്ട്, ഈ ദിവസങ്ങളില്‍ എനിക്ക് എന്നെതന്നെ പേടിയാണ്- സല്‍മാന്‍ പറയുന്നു.
