
ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോയുടെ ഓഹരി മൂല്യം അഞ്ച് ശതമാനം ഇടിഞ്ഞു. ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കിയതാണ് കാരണം. ബജാജിൻ്റെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് നൈജീരിയ. ആകെ കയറ്റുമതിയുടെ നാലിലൊന്നും നൈജീരിയയിലേക്കാണ്.
കഴിഞ്ഞ വര്‍ഷം നൈജീരിയയില്‍ നിലവില്‍ വന്ന നോട്ട് പിന്‍വലിക്കല്‍ വിപണിയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. 200, 500, 1000 നൈറ നോട്ടുകള്‍ ബാങ്കില്‍ തിരിച്ചേല്‍പ്പിച്ച് പുതിയവ വാങ്ങാനാണ് സര്‍ക്കാര്‍ ഉത്തരവ്. ഫെബ്രുവരി 10 വരെയായിരുന്നു ഇതിന് സമയം നല്‍കിയിരുന്നത്. നോട്ട് പിന്‍വലിക്കലിൻ്റെ പശ്ചാത്തലത്തില്‍ നൈജീരിയ കടുത്ത സാമ്പത്തിക സമ്മര്‍ദ്ദത്തിലൂടെയാണ് ഏതാനും മാസങ്ങളായി കടന്നു പോകുന്നത്.

വാഹന വിപണിയും നിശ്ചലമാണ്. വരുന്ന മാസങ്ങളില്‍ ഇരുചക്ര വാഹന ആവശ്യകത വന്‍തോതില്‍ കുറയുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ആറ് മാസമായി 34 ശതമാനം ഇടിവാണ് ബജാജിൻ്റെ കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നത്. ഉല്‍പ്പാദനവും ഇതിനനുസരിച്ച് വെട്ടിക്കുറയ്ക്കുകയാണ് കമ്പനി. 2023 ലെ ആദ്യ ഒന്‍പത് മാസങ്ങളില്‍ ശരാശരി 3,38,000 ഇരുചക്ര വാഹനങ്ങളാണ് നിര്‍മിച്ചിരുന്നത്. വരുന്ന മാസം 2,50,000-2,70,000 യൂണിറ്റുകളായി ഉല്‍പ്പാദനം കുറയ്ക്കാനാണ് തീരുമാനം.
