
ചെന്നൈ: കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്ഫോടന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഉക്കടം അന്‍പുനഗര്‍ സ്വദേശി മൊഹമ്മദ് അസറുദ്ദീനാണ് അറസ്റ്റിലായത്. കേസിലെ പതിമൂന്നാം പ്രതിയാണ് ഇയാള്‍. മറ്റൊരു കേസില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് പ്രതിയെ എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്‌തത്.
ഏപ്രില്‍ 20ന് കേസിലെ ആറ് പ്രതികള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിന്നീട് ജൂണ്‍ രണ്ടിന് അഞ്ച് പേരെ കൂടി പ്രതിചേര്‍ത്ത് എന്‍.ഐ.എ അധിക കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികള്‍ ഐ.എസ്. ആശയങ്ങളില്‍ സ്വാധീനിക്കപ്പെട്ടാണ് ആക്രമണം നടത്തിയതെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. കേസില്‍ മറ്റ് ചിലരും അന്വേഷണ സംഘത്തിൻ്റെ നിരീക്ഷണത്തിലുണ്ട്.
2022 ഒക്ടോബര്‍ 23നാണ് കോയമ്പത്തൂര്‍ ഉക്കടം കോട്ടെ സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപം സ്ഫോടനം നടന്നത്. സ്ഫോടക വസ്തുക്കളും എല്‍.പി.ജി സിലിണ്ടറുകളും നിറച്ച കാര്‍ ക്ഷേത്രത്തിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു.
