രാമക്ഷേത്ര പ്രാണ പ്രതിഷ്‌ഠക്ക് മുന്നേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാമേശ്വരം ‘അഗ്നിതീര്‍ത്ഥ’ പുണ്യസ്‌നാനം

You are currently viewing രാമക്ഷേത്ര പ്രാണ പ്രതിഷ്‌ഠക്ക് മുന്നേ  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാമേശ്വരം ‘അഗ്നിതീര്‍ത്ഥ’ പുണ്യസ്‌നാനം

രാമേശ്വരം രാമനാഥസ്വാമി ക്ഷേത്ര ദര്‍ശനത്തിനിടെ പ്രസിദ്ധമായ ‘അഗ്നിതീര്‍ത്ഥ’ സ്‌നാനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്‌ഠ ചടങ്ങിലെ മുഖ്യ യജമാനനായ മോദി ചടങ്ങിന് മുന്നോടിയായി ദക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിന്‍റെ ഭാഗമായാണ് രാമേശ്വരത്ത് എത്തിയത്.

ലങ്കയില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ ശ്രീരാമനും സീതയും ചേര്‍ന്ന് കടല്‍ക്കരയില്‍ പ്രതിഷ്‌ഠ നടത്തിയ ശിവലിംഗമാണ് രാമനാഥസ്വാമി ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി.

ക്ഷേത്രത്തോട് ചേര്‍ന്നുള്ള കടല്‍ തീരത്തെ അഗ്നിതീര്‍ത്ഥ സ്‌നാനം പുണ്യമായാണ് ഭക്തര്‍ വിശ്വസിക്കുന്നത്. കഴുത്തില്‍ രുദ്രാക്ഷമാല ധരിച്ച് കടലില്‍ മുങ്ങിനിവരുന്ന മോദിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ക്ഷേത്രത്തിലെ പ്രസിദ്ധമായ 22 തീര്‍ത്ഥ കിണറുകളിലെ വെള്ളത്തിലും പ്രധാനമന്ത്രി സ്‌നാനം നടത്തി.

ഉച്ചയ്ക്ക് 2.10ന് ഹെലികോപ്ടറിലാണ് പ്രധാനമന്ത്രി രാമേശ്വരം പകരുമ്പിലെ അമൃതാനന്ദ സ്‌കൂൾ കാമ്പസിൽ എത്തിയത്. അവിടെനിന്ന് 3.10ന് അഗ്നിതീർത്ഥത്തിൽ പുണ്യസ്‌നാനം നടത്തി. പിന്നീട് ക്ഷേത്രത്തിലെ രാമായണ പാതയിലും ഭജൻ സന്ധ്യയിലും പ്രധാനമന്ത്രി മോദി പങ്കെടുത്തു. തിരുച്ചിറപ്പള്ളി ശ്രീരംഗം രങ്കനാഥ ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം രാമേശ്വരത്ത് എത്തിയത്.

തിങ്കളാഴ്‌ച ധനുഷ്കോടി കോതണ്ടരാമ സ്വാമി ക്ഷേത്രവും മോദി സന്ദർശിക്കും. ധനുഷ്‌കോടിക്ക് സമീപം രാമസേതു നിർമ്മിച്ച സ്ഥലമെന്ന് പറയപ്പെടുന്ന അരിച്ചൽ മുനൈയും പ്രധാനമന്ത്രി സന്ദർശിക്കും. ഇതിന് ശേഷമാകും മോദി വൈകിട്ടോടെ അയോധ്യയിലെത്തുക.

0Shares