
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയും മതചിഹ്നമാണെന്ന് മുസ്‌ലിം ലീഗ്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര ഹിന്ദു, ബുദ്ധ മതങ്ങളുടെ മത ചിഹ്നം ആണെന്നാണ് ലീഗ് ഉന്നയിക്കുന്ന വാദം. മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരായ ഹര്‍ജിയിലാണ് സുപ്രീംകോടതിയില്‍ ലീഗ് ഈ വാദം ഉയർത്തിയത്.

അതുകൊണ്ട് കേസില്‍ ബി.ജെ.പിയെയും കക്ഷി ചേര്‍ക്കണമെന്നും ലീഗ് ആവശ്യപ്പെട്ടിരുന്നു. മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദാവെയും ഹാരിസ് ബീരാനുമാണ് ലീഗിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജിയിൽ ലീഗിനെ കക്ഷി ചേർക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു.
മതപരമായ ചിഹ്നങ്ങളും പേരും ഉപയോഗിക്കുന്ന ലീഗ്, ഹിന്ദു ഏകതാ ദൾ, അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം തുടങ്ങിയ രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സയ്യദ് വാസിം റിസ്വിയാണ് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തത്. കേസില്‍ വാദം കേട്ട സുപ്രീംകോടതി നാലാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു.
