
കൊച്ചി: കഴിഞ്ഞ ദിവസത്തെ എന്‍.ഐ.എ റെയ്‌ഡിൽ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും അഭിഭാഷകനുമായ മുഹമ്മദ് മുബാറഖിനെ അറസ്റ്റ് ചെയ്ത് റിമാണ്ട് ചെയ്തു. 14 ദിവസത്തേക്കാണ് മുബാറഖിനെ റിമാണ്ട് ചെയ്തത്. വ്യാഴാഴ്‌ച കസ്റ്റഡിയിലെടുത്ത മുബാറഖിനെ 20 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. മറ്റു പാര്‍ട്ടികളിലെ നേതാക്കളെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് രൂപീകരിച്ച ഹിറ്റ് സ്‌ക്വാഡിലെ അംഗമാണ് മുബാറഖ്.
ഇരുതലമൂര്‍ച്ചയുള്ള ആയുധങ്ങള്‍ പ്രതിസൂക്ഷിച്ചെന്ന് എന്‍.ഐ.എ കോടതിയില്‍ വ്യക്തമാക്കി. ഒറ്റ വെട്ടിന് ജീവനെടുക്കുന്ന മഴുവും പരിശോധനയില്‍ ഇയാളില്‍ നിന്ന് പിടികൂടി. കുങ്ഫു പരിശീലനത്തിനെന്ന പേരിലാണ് മുബാറഖ് ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത്. ബാഡ്മിൻ്റെണ്‍ റാക്കറ്റിനുള്ളിലാണ് ആയുധങ്ങള്‍ ഒളിപ്പിച്ചിരുന്നത്. പിടിയിലായ മുബാറക്ക് നിയമ വിദ്യാര്‍ത്ഥിയും കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുവരുന്നയാളുമാണ്.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് കായിക പരിശീലനം നല്‍കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മുബാറഖിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സെപ്തംബറില്‍ ദേശീയ അന്വേഷ ഏജന്‍സി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് നടപടി. പ്രായപൂര്‍ത്തിയാകാത്ത യുവാക്കളെ റിക്രൂട്ട് ചെയ്‌ത് ദൗത്യനിര്‍വഹണത്തിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള നീക്കവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്ന മുബാറഖ് സംഘടനയുമായി ബന്ധപ്പെട്ട കേസുകളും കൈകാര്യം ചെയ്തിരുന്നു. അടുത്തിടെ മറ്റൊരാളുമായി ചേര്‍ന്ന് ഓര്‍ഗാനിക് വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന ഒരു യൂണിറ്റ് ആരംഭിച്ചിരുന്നു.
