
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടേയും തെരഞ്ഞെടുപ്പ് ചട്ടലംഘനത്തില്‍ വിശദീകരണം തേടി കമ്മീഷൻ. ഏപ്രില്‍ 29ന് രാവിലെ 11 മണിക്ക് മുമ്പ് വിശദീകരണം നല്‍കണമെന്നാണ് നിർദേശം.
ഇരുനേതാക്കളുടേയും പാർട്ടികള്‍ക്കാണ് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തെരഞ്ഞെടുപ്പ് കമീഷൻ മുമ്പാകെ വിശദീകരണം നല്‍കണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാമക്ഷേത്ര പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു .ഞായറാഴ്‌ചയാണ് രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മോദി മുസ്‍ലിം വിരുദ്ധ പരാമർശം നടത്തിയത്. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ സമ്പത്ത് നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കും നൽകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.
രാജ്യത്തിൻ്റെ സ്വത്ത് കോൺഗ്രസ് മുസ്‍ലിങ്ങൾക്ക് വീതിച്ചു നൽകുമെന്നും നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നും മോദി ചോദിച്ചിരുന്നു.
