
ന്യൂഡല്‍ഹി: പറഞ്ഞതൊക്കെ പാലിച്ച ചരിത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉള്ളത്, അതാണ് മോദിയുടെ ഗ്യാരണ്ടിയും. അയോദ്ധ്യയിലെ രാമക്ഷേത്രത്തെ കുറിച്ച് 33 വര്‍ഷത്തിന് മുമ്പ് പറഞ്ഞ വാക്കുകളും പാലിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞു.
1991ല്‍ രാമ ക്ഷേത്ര പ്രസ്ഥാനത്തിൻ്റെ നേതാക്കള്‍ക്കൊപ്പമാണ് മോദി അയോദ്ധ്യയിൽ എത്തിയത്. ഫോട്ടോഗ്രാഫറായിരുന്ന മഹേന്ദ്ര ത്രിപാഠിയാണ് അന്ന് മുരളീ മനോഹര്‍ ജോഷിയ്‌ക്കൊപ്പം നിന്ന നരേന്ദ്രമോദിയുടെ ചിത്രം പകര്‍ത്തിയത്. വിശ്വഹിന്ദു പരിഷത്തിൻ്റെ ഫോട്ടോഗ്രാഫറായാണ് ത്രിപാഠി എത്തിയത്.

ഗുജറാത്തില്‍ നിന്നുള്ള നേതാവ് എന്നാണ് നരേന്ദ്രമോദിയെ മുരളീ മനോഹര്‍ ജോഷി മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയത്. ഇനി എന്നാണ് അയോദ്ധ്യയിലേയ്‌ക്ക് വരുന്നതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്- ‘രാമക്ഷേത്രത്തിൻ്റെ നിര്‍മ്മാണം ആരംഭിക്കും, ഞാൻ മടങ്ങി വരും’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.
വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം രാമരാജ്യമാകുമ്പോള്‍ ആ രാമക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്‌ഠ നടത്താനും നരേന്ദ്രമോദി അയോദ്ധ്യയിൽ എത്തുകയാണ്.
