
തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് മുന്നറിപ്പുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. മുഴുവൻ ആർ.ടി ഓഫീസില്‍ ക്യാമറയുണ്ടെന്നും ഏതെങ്കിലും ഏജണ്ട് ഉദ്യോഗസ്ഥരുടെ അടുത്ത് കയറി നില്‍ക്കുന്നത് കണ്ടാല്‍ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ ഇടയ്ക്ക് മലപ്പുറത്ത് നിന്ന് ഒരു വീഡിയോ കണ്ടു. ഉദ്യോഗസ്ഥൻ്റെ മേശപ്പുറത്തുള്ള ഫയല്‍ ഏജണ്ട് എടുത്തു നോക്കുന്നത്. ഇനി ഒരു ഏജണ്ടും കൗണ്ടറിന് ഉള്ളില്‍ കയറാൻ പാടില്ല. അങ്ങനെ കയറിയാല്‍ ഉദ്യോഗസ്ഥൻ്റെ പണി തെറിക്കുമെന്നും ഗണേഷ് വിശദീകരിച്ചു.
‘കെ.എസ്.ആർ.ടി.സിയുടെ മാത്രം മന്ത്രിയല്ല, സ്വകാര്യ ബസുകളുടെയും മന്ത്രിയാണ്. കേരളത്തില്‍ കൂടുതല്‍ സ്വകാര്യ ബസുകള്‍ വേണം. 2001- 2002 കാലഘട്ടത്തില്‍ 32,000 ഓളം സ്വകാര്യ ബസുകള്‍ ഉണ്ടായിരുന്നു. 2006ല്‍ ഇത് 40,000ത്തിന് അടുത്തെത്തി. എന്നാല്‍ ഇപ്പോള്‍ അത് 7,000 ബസുകള്‍ മാത്രമായി. ഇതിന് കാരണം സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി ബസും തമ്മിലുള്ള മത്സര ഓട്ടമാണ്,’ – മന്ത്രി പറഞ്ഞു

‘ഈ മത്സരം കാരണം ഇപ്പോള്‍ രണ്ടും ഇല്ലാതായി. കോട്ടയം- കുമിളി റോഡ് ഉപയോഗപ്പെടുത്തുന്നില്ല. സ്വകാര്യ ബസുകള്‍ ഓടട്ടെ. കേരളത്തിൻ്റെ മുക്കിലും മൂലയിലും പൊതുഗതാഗതം കൊണ്ടുവരാൻ ഒരു സംവിധാനം കൊണ്ടുവരും’,- മന്ത്രി വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിലും മന്ത്രി കെ.എസ്.ആർ.ടി.സിയെ കുറിച്ച് പറഞ്ഞിരുന്നു. രണ്ടര വർഷത്തിനുള്ളില്‍ കെ.എസ്.ആർ.ടി.സിയെ ഒരു പരിധി വരെ നേരെയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘കെ.എസ്.ആർ.ടി.സിയിലെ പത്ത് ശതമാനം ജീവനക്കാർ പ്രശ്‌നക്കാരാണ്. ബാക്കിയുള്ള 90 ശതമാനം കഠിനാധ്വാനികളാണ്. കഷ്ടപ്പെട്ട് ജോലി ചെയ്‌ത് പണം കൊടുത്തിട്ടും ധൂർത്തടിക്കുന്നതാണ് തൊഴിലാളികളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നം. അത് പരിഹരിച്ചാല്‍ കെ.എസ്.ആർ.ടി.സി നന്നാകും. കെ.എസ്.ആർ.ടി.സിയെ വിരല്‍ത്തുമ്പിൽ ആക്കുന്ന സോഫ്‌റ്റ്‌വെയർ കൊണ്ടുവരും. ഇതിന് മുഖ്യമന്ത്രിയില്‍ നിന്ന് അനുമതി വാങ്ങിയിട്ടുണ്ട്’,- ഗണേഷ് കുമാർ പറഞ്ഞു.
