മിനി സ്‌കര്‍ട്ടോ മിഡിയോ ധരിച്ച്‌ സ്‌കൂളില്‍ വരാനാവുമോ; ഹിജാബ് കേസില്‍ സുപ്രീം കോടതി, യൂണിഫോം നിശ്ചയിക്കാന്‍ സ്‌കൂളുകള്‍ക്ക്‌ ആവുമെന്ന് കോടതി

You are currently viewing മിനി സ്‌കര്‍ട്ടോ മിഡിയോ ധരിച്ച്‌ സ്‌കൂളില്‍ വരാനാവുമോ; ഹിജാബ് കേസില്‍ സുപ്രീം കോടതി, യൂണിഫോം നിശ്ചയിക്കാന്‍ സ്‌കൂളുകള്‍ക്ക്‌ ആവുമെന്ന് കോടതി

ന്യൂഡല്‍ഹി: മിനി സ്‌കര്‍ട്ടോ മിഡിയോ അതുപോലെ ഇഷ്ടമുള്ള വേഷങ്ങളോ ധരിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ വരാനാവുമോയെന്ന് സുപ്രീംകോടതി. ഹിജാബ് കേസിലെ വാദത്തിനിടെയാണ്, ഹര്‍ജിക്കാരുടെ അഭിഭാഷകരോട് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ചോദ്യം ഉന്നയിച്ചത്.

നിശ്ചയിക്കപ്പെട്ട യൂണിഫോം ഉള്ള സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള വേഷം ധരിച്ചു വരാനാവുമോയെന്ന്, ജസ്റ്റിസ് സുധാംശു ധുലിയ കൂടി ഉള്‍പ്പെട്ട ബെഞ്ച് ആരാഞ്ഞു. വിദ്യാഭ്യാസ സ്ഥാപനത്തിന് ചട്ടം ഉണ്ടാക്കാനാവില്ല, എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് അതിന് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു.

ഡ്രസ് കോഡ് പാടില്ലെന്ന നിയമം ഇല്ലാത്തിടത്തോളം യൂണിഫോം നിശ്ചയിക്കാന്‍ സ്‌കൂളുകള്‍ക്ക്‌ ആവുമെന്ന് കോടതി ചൂണ്ടിക്കാട്ടി. മിനി സ്‌കര്‍ട്ടോ മിഡിയോ അതുപോലെ ഇഷ്ടമുള്ള വേഷമോ ധരിച്ച്‌ സ്‌കൂളില്‍ വരാനാവുമോയെന്ന് കോടതി ആരാഞ്ഞു.

ഏതൊരാള്‍ക്കും മത സ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ട്. എന്നാല്‍ അത് നിശ്ചിത യൂണിഫോം ഉള്ള സ്‌കൂളിനകത്ത് അനുവദനീയമാണോ എന്നതാണ് ചോദ്യം. വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കുകയല്ല, യൂണിഫോമില്‍ വരണമെന്ന് ആവശ്യപ്പെടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോടതി പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്ക് എതിരായ അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. തിങ്കളാഴ്‌ച ആരംഭിച്ച വാദം ബുധനാഴ്‌ച തുടരും.

0Shares