
വാഷിംങ്ടണ്‍: വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള സപ്പോര്‍ട്ട് അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി മൈക്രോസോഫ്റ്റ്. അത് ബാധിക്കുന്നത് ലോകമെമ്പാടുമുള്ള 24 കോടി കമ്പ്യുട്ടറുകളെയാകും.
അത്രയും കമ്പ്യുട്ടറുകള്‍ക്കുള്ള സാങ്കേതിക പിന്തുണ അവസാനിക്കുന്നത് വലിയ രീതിയില്‍ ഇ- വേസ്റ്റ് കുന്നുകൂടാൻ ഇടയാക്കുമെന്ന് അനലിറ്റിക് സ്ഥാപനമായ കനാലിസ് റിസര്‍ച്ച് പറയുന്നു.
മൈക്രോ സോഫ്റ്റിൻ്റെ തീരുമാനവുമായി മുന്നോട്ടു പോയാല്‍ സൃഷ്ടിക്കപ്പെടാൻ പോകുന്ന ഇലക്‌ട്രോണിക് മാലിന്യത്തിൻ്റെ ആകെ ഭാരം ഏകദേശം 48 കോടി കിലോഗ്രാം ആണ്. ഇത് 3,20,000 കാറുകള്‍ക്ക് തുല്യമായിരിക്കുമെന്നും റിസേര്‍ച്ചില്‍ പറയുന്നു.

2025 ഒക്ടോബറോടെ വിൻഡോസ് 10നുള്ള സപ്പോര്‍ട്ട് നിര്‍ത്തലാക്കുമെന്നാണ് മൈക്രോ സോഫ്റ്റ് പറയുന്നത്. 2028 ഒക്ടോബര്‍ വരെ വിൻഡോസ് 10 ഉപകരണങ്ങള്‍ക്ക് സുരക്ഷാ അപ്‌ഡേറ്റുകള്‍ നല്‍കുമെങ്കിലും അതിന് വാര്‍ഷിക നിരക്ക് ഈടാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഒ.എസ് സപ്പോര്‍ട്ട് ലഭിക്കാതിരുന്നാലും വര്‍ഷങ്ങളോളം പല പി.സികളും ഉപയോഗിക്കാൻ ആവുമെങ്കിലും സുരക്ഷാ അപ്ഡേറ്റുകൾ ഇല്ലാത്തതിനാല്‍ ആവശ്യക്കാര്‍ കുറയുമെന്നാണ് കനാലിസിൻ്റെ റിസര്‍ച്ചില്‍ പറയുന്നു.
ഇ.എസ്.യു
പഴയ വേര്‍ഷനില്‍ തുടരേണ്ടവര്‍ക്കായി വിൻഡോസ് 10നുള്ള വിപുലീകൃത സുരക്ഷാ അപ്‌ഡേറ്റുകളുമായി മൈക്രോ സോഫ്റ്റ് വരികയാണ്. വാണിജ്യ ഉപഭോക്താക്കള്‍, സംരംഭങ്ങള്‍, വ്യക്തിഗത ഉപഭോക്താക്കള്‍ എന്നിവര്‍ വിൻഡോസ് 10ല്‍ തുടരാൻ മൈക്രോ സോഫ്റ്റിൻ്റെ പുതിയ ഇ.എസ്.യു പ്രോഗ്രാമില്‍ എൻറോൻ ചെയ്യേണ്ടതായുണ്ട്. എന്നാല്‍, പ്രോഗ്രാമില്‍ ചേരാൻ ആഗ്രഹിക്കുന്ന വ്യക്തികള്‍ വാര്‍ഷിക സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് അടയ്‌ക്കേണ്ടി വരും.
