
കുന്താപുരം: മുത്തച്ഛൻ്റെ മരണവിവരമറിഞ്ഞ് വീട്ടിലേക്ക് പുറപ്പെട്ട മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയായ കൊച്ചുമകന്‍ ബൈക്കപകടത്തില്‍ മരിച്ചു. റിട്ട. അധ്യാപകനായ കുന്താപുരം ഷെഡിമനെയിലെ നാരായണ്‍ പൂജാരിയാണ് ഹൃദയാഘാതം മൂലം മരിച്ചത്. നാരായണ്‍ പൂജാരിയുടെ മകളുടെ മകന്‍ നിശാന്ത പൂജാരി(23)യാണ് ബൈക്ക് അപകടത്തില്‍ മരിച്ചത്.
നിശാന്ത പൂജാരി ചാമരാജനഗര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് നാരായണ്‍ പൂജാരി മരിച്ചു.

മുത്തച്ഛൻ്റെ മരണ വാര്‍ത്തയറിഞ്ഞ് ചാമരാജ നഗറില്‍ നിന്ന് ബൈക്കില്‍ പുറപ്പെട്ട നിശാന്ത ചാമരാജനഗര്‍ താലൂക്കിലെ പന്യാടഹുണ്ടിക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് മരിച്ചത്.
ഹൈവേയില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ മുക്കാല്‍ മണിക്കൂറിന് ശേഷമാണ് ആളുകള്‍ അപകട വിവരം അറിഞ്ഞത്. പിന്നീട് നിഷാന്തിൻ്റെ മൃതദേഹം ഷെഡിമനെയിലെ വീട്ടിലെത്തിച്ചു. മുത്തച്ഛൻ്റെയും ചെറുമകൻ്റെയും മൃതദേഹങ്ങള്‍ പരസ്‌പരം അടുക്കിവെച്ച ചിതകളില്‍ സംസ്‌കരിച്ചു.
