അഗ്നിവീർ സേനയിലേക്ക് വന്‍ തിരക്ക്; ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ വ്യോമസേനയില്‍ അപേക്ഷിച്ചത് 56,960 പേര്‍

You are currently viewing അഗ്നിവീർ സേനയിലേക്ക് വന്‍ തിരക്ക്; ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ വ്യോമസേനയില്‍ അപേക്ഷിച്ചത് 56,960 പേര്‍

ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ റിക്രൂട്ടിംഗിനുള്ള പുതിയ പദ്ധതിയായ അഗ്നിപഥ് പ്രഖ്യാപിച്ചതിന് ശേഷം രാജ്യ വ്യാപകമായി അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. സൈന്യത്തില്‍ മികച്ച തൊഴില്‍ സാദ്ധ്യത അഗ്നിപഥിലൂടെ നഷ്ടമാകുമെന്ന ഭയത്താലാണ് യുവാക്കള്‍ പ്രതിഷേധവുമായി ഇറങ്ങിയത്. ദേശവിരുദ്ധ ശക്തികളും, കോച്ചിംഗ് സെൻ്റെറുകളുമാണെന്നും എന്നാല്‍ ഇവര്‍ക്ക് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

പ്രതിഷേധങ്ങള്‍ക്ക് ഇടയിലും അഗ്നിപഥ് പദ്ധതിയുമായി കേന്ദ്രവും, പ്രതിരോധ മന്ത്രാലയവും മുന്നോട്ട് പോവുകയും, വ്യോമസേന അഗ്നിവീരന്‍മാര്‍ക്ക് നോട്ടിഫിക്കേഷന്‍ വിളിക്കുകയും ചെയ്തിരുന്നു.

അപേക്ഷ വിളിച്ച്‌ ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ 56,960 അപേക്ഷകള്‍ ലഭിച്ചതായി വ്യോമസേന കഴിഞ്ഞ ദിവസം അറിയിച്ചു. ജൂണ്‍ 24 മുതലാണ് വ്യോമസേനയില്‍ അഗ്നിപഥ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങിയത്. അടുത്ത മാസം അഞ്ചിന് രജിസ്‌ട്രേഷന്‍ അവസാനിക്കും.

ട്വിറ്ററിലൂടെയാണ് ആദ്യ മൂന്ന് ദിവസം അരലക്ഷത്തിലധികം പേര്‍ അപേക്ഷിച്ച വിവരം വ്യോമസേന പുറത്ത് വിട്ടത്. അഗ്നിപഥ് യോജന 2022ലേക്ക് ഓണ്‍ലൈനായി ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

17നും 21നും ഇടയില്‍ പ്രായമുള്ള യുവാക്കളെ നാല് വര്‍ഷത്തേക്കാണ് സൈനിക സേവനത്തിന് അഗ്നിപഥില്‍ അവസരം ലഭിക്കുക. ഇപ്രകാരം യോഗ്യത നേടുന്നവരെ അഗ്നിവീരന്മാര്‍ എന്നാണ് വിളിക്കുക. കരസേന, നാവികസേന, വ്യോമസേന എന്നിവയില്‍ ഇപ്രകാരമാവും ഇനിമുതല്‍ സൈനികരെ ഉള്‍പ്പെടുത്തുന്നത്. നാല് വര്‍ഷത്തിന് ശേഷം തിരഞ്ഞെടുക്കുന്ന അഞ്ച് ശതമാനം പേരെ സ്ഥിരമായി സേവനത്തിനായി സൈന്യത്തില്‍ ഉള്‍പ്പെടുത്തും.

പിരിഞ്ഞിറങ്ങുന്ന ബാക്കിയുള്ളവര്‍ക്ക് അര്‍ദ്ധസൈനിക വിഭാഗങ്ങളിലും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലും മുന്‍ഗണന നല്‍കും. 2022 ജൂണ്‍ 14 നാണ് പുതിയ പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചത്. ഓണ്‍ലൈന്‍ ടെസ്റ്റ്, ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റ് മെഡിക്കല്‍ എക്സാമിനേഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ്.

0Shares