
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങള്‍ കഴിയുന്നതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടായേക്കാം എന്ന് കണക്ക് കൂട്ടല്‍. കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആഘോഷ വേളകളില്‍ മാസ്ക് നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശം. രാജ്യത്ത് സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണത്തിൻ്റെ പകുതിയോ അതിനടുത്തൊ രോഗികള്‍ കേരളത്തിലാണ്.
ദിനം പ്രതി കൊവിഡ് കേസുകളില്‍ വലിയ വര്‍ധനയാണ് ഉണ്ടാകുന്നത്. ഇതിനൊപ്പം ആഘോഷ സീസണ്‍ കഴിയുന്നതോടെ സംസ്ഥാനത്തെ കൊവിഡ് കണക്കുകളില്‍ ഇനിയും വര്‍ധനയുണ്ടായേക്കാം എന്ന കണക്ക് കൂട്ടലിലാണ് ആരോഗ്യവകുപ്പ്.

കൊവിഡ് വകഭേദങ്ങളായ, വ്യാപന തോത് കൂടിയ ഒമിക്രോണും ജെ.എൻ വണ്ണും ഉയരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിര്‍ദേശം.
ആഘോഷം കഴിയുമ്പോള്‍ രോഗബാധിതരുടെ എണ്ണമുയരാതിരിക്കാൻ ശ്രദ്ധവേണം. ആളുകള്‍ ഒത്തുകൂടുന്ന ഇടങ്ങളില്‍ മാസ്ക് നിര്‍ബന്ധം ആക്കണമെന്നും നിര്‍ദേശമുണ്ട്. കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ചാല്‍ ഏഴ് ദിവസത്തെ ഐസൊലേഷനും നിര്‍ബന്ധം ആക്കിയിട്ടുണ്ട്. അതിനിടെ ഒമിക്രോണ്‍, ജെ.എൻ വൺ വകഭേദത്തിൻ്റെ വ്യാപനം ഉയരുന്നതും ആശങ്കയുണ്ടാക്കുന്നു.
