
കനകക്കുന്നിൽ കഴിഞ്ഞ രാത്രിയിൽ നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിൻ്റെ ‘തീണ്ടാരിപ്പച്ച’ എന്ന നാടകം അരങ്ങേറി. നടിച്ചവരും അണിയറ പ്രവർത്തകരും സദസിന്റെ പ്രശംസ ഏറ്റുവാങ്ങി. ഈ നാടകത്തിൻ്റെ സങ്കല്പത്തെക്കുറിച്ചും രംഗസംവിധാനത്തെക്കുറിച്ചും വിശേഷങ്ങൾ പറയാനുണ്ട്.

ഈ നാടകത്തിൻ്റെ രാഷ്ട്രീയത്തെക്കുറിച്ച് ഒരു പ്രേക്ഷകനായ അരുൺ കുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് ഇങ്ങനെ: സ്ത്രീയുടെ പ്രശ്നങ്ങൾ കേവലം ലിംഗപരമല്ലായെന്നും അത് നിലവിലിരിക്കുന്ന അധികാര സങ്കൽപ്പങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്നുവെന്നും ഈ നാടകം പറഞ്ഞുറപ്പിക്കുന്നു. നമ്മൾ ആദരവോടെ കാണുന്ന പല സാമൂഹിക സ്ഥാപനങ്ങളും ജീർണ്ണിച്ചതാണ് എന്ന് നാടകം ആക്രോശിക്കുന്നു. നാടകത്തിൻ്റെ ചുവന്ന വട്ടത്തിൽ നിന്നും ഒരു പെണ്ണ് കാഴ്ചയുടെ മുനമ്പത്ത് വന്ന് നീതികേടിനെ ക്കുറിച്ച് അലറുമ്പോൾ ‘ജനാധിപത്യത്തിൽ എന്നും ക്രൂശിക്കൽ മാത്രമേയുള്ളൂ’ എന്നും നിരന്തരമായി മനുഷ്യൻ അതിന് ഇരയാവുന്നു എന്നുമുള്ള സത്യം നമ്മെ പൊള്ളിക്കുന്നു.
ഏറെ ചിന്തിക്കാനും വിലയിരുത്താനും പ്രേക്ഷകനെ പാകപ്പെടുത്തുന്നു തീണ്ടാരിപ്പച്ച എന്ന നാടകം. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ സീനിയർ പ്രൊഫസർ ശ്രീജിത്ത് രമണനാണ് നാടക സാക്ഷാൽക്കാരം. പെൺകുട്ടികൾ മാത്രം കഥാപാത്രങ്ങളാകുന്ന നാടകത്തിൻ്റെ പ്രമേയം എക്കാലത്തും സാമൂഹിക പ്രസക്തിയുള്ളതാണ്.
