
കോൺഗ്രസ് തന്നിലർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി മല്ലികാർജുൻ ഖർഗെ. പാർലമെൻറിൽ നീക്കം ചെയ്ത കവിത ശകലത്തിലെ വാക്കുകൾ വേദിയിലുയർത്തി കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം ആവർത്തിക്കുക കൂടിയായിരുന്നു ഖർഗെ. ഭാരത് ജോഡോ യാത്ര രാജ്യത്തിൻ്റെ ആഗ്രഹ പൂർത്തീകരണമാണ്. പ്ലീനറി സമ്മേളനത്തിന് തുരങ്കം വയ്ക്കാൻ ബി.ജെ.പി ശ്രമം നടത്തി. അതിൻ്റെ ഭാഗമായിരുന്നു ഛത്തീസ്ഗഡിലെ ഇഡി റെയ്ഡ്.
ജനവിരുദ്ധ നയങ്ങളിലൂടെ ജനങ്ങളെ സർക്കാർ വഞ്ചിക്കുകയാണ്. എൽ.ഐ.സി, എസ്. ബി. ഐ പോലുള്ള സ്ഥാപനങ്ങളെ കുത്തകകൾക്ക് തീറെഴുതി. കേന്ദ്രം ഭരിക്കുന്നവരുടെ ഡി.എൻ.എ പാവപ്പെട്ടവർക്കെതിരാണെന്നും ഖർഗെ പറഞ്ഞു. ജനവിരുദ്ധ ബി.ജെ.പി സർക്കാരിനെ താഴെയിറക്കാൻ സഖ്യങ്ങൾക്ക് തയ്യാറാണ്. വരാനിരിക്കുന്ന നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ സഖ്യമുണ്ടാക്കും.

കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെ ചോദ്യം ചെയ്യുമെന്നും ഖർഗെ പറഞ്ഞു. രാജ്യത്തെ അതിക്രമിച്ച ചൈനക്ക് പ്രധാനമന്ത്രി ക്ലീൻ ചിറ്റ് നൽകി. ജനവിരുദ്ധ ബി.ജെ.പി സർക്കാരിനെ താഴെയിറക്കാൻ സഖ്യങ്ങൾക്ക് തയ്യാറാണ്.- അദ്ദേഹം പറഞ്ഞു.
