കുതിര ഓട്ടത്തില്‍ ഇന്ത്യയുടെ ലോകം കീഴടക്കി മലപ്പുറത്തുകാരി; കുതിരയുടെ കായികക്ഷമത നിലനിര്‍ത്തി നാലുഘട്ടവും പൂര്‍ത്തിയാക്കുക, ഈ ചാമ്പ്യൻഷിപ്പിൻ്റെ വലിയ വെല്ലുവിളി

  • Post category:Kerala / news / trending
  • Reading time:2 mins read
You are currently viewing കുതിര ഓട്ടത്തില്‍ ഇന്ത്യയുടെ ലോകം കീഴടക്കി മലപ്പുറത്തുകാരി; കുതിരയുടെ കായികക്ഷമത നിലനിര്‍ത്തി നാലുഘട്ടവും പൂര്‍ത്തിയാക്കുക, ഈ ചാമ്പ്യൻഷിപ്പിൻ്റെ വലിയ വെല്ലുവിളി

മലപ്പുറം: ലോക ദീര്‍ഘദൂര കുതിരയോട്ടത്തില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ എഫ്‌.ഇ.ഐയുടെ 120 കിലോമീറ്റര്‍ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച്‌ ഇന്ത്യക്ക് അഭിമാനായി മലയാളി പെണ്‍കുട്ടി നിദ അൻജും ചേലാട്ട്. ഫ്രാൻസിലെ കാസ്റ്റല്‍സെഗ്രാറ്റ് നഗരത്തില്‍ നടന്ന പോരാട്ടത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ച്‌ ചരിത്രം കുറിച്ചത് 21 വയസുകാരിയായ നിദ അൻജും മലപ്പുറം തിരൂര്‍ സ്വദേശിയാണ്.

യുവ റൈഡര്‍മാര്‍ക്കായി നടത്തുന്ന ഇക്വസ്‌ട്രിയൻ വേള്‍ഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തത്. 7.29 മണിക്കൂര്‍ മാത്രം സമയമെടുത്താണ് നിദ ചാമ്പ്യൻഷിപ്പ് പൂര്‍ത്തീകരിച്ചത്. ഒരേ കുതിരയുമൊത്ത് രണ്ടുവര്‍ഷ കാലയളവില്‍ 120 കിലോമീറ്റര്‍ ദൂരം രണ്ടുവട്ടമെങ്കിലും മറികടന്നാലാണ് ഈ ലോക ചാമ്പ്യൻഷിപ്പിനുള്ള യോഗ്യത ലഭിക്കുക.

നിദയാവട്ടെ രണ്ടുകുതിരികളുമായി നാലുവട്ടം ഈ ദൂരം താണ്ടി റെക്കോര്‍ഡിട്ടിട്ടുണ്ട്. ത്രീ സ്റ്റാര്‍ റൈഡര്‍ പദവി നേടിയ ഏക ഇന്ത്യൻ വനിതയുമാണ് നിദ.

കുതിരക്ക് യാതൊരു പോറലുമേല്‍ക്കാതെ മറി കടന്നത് 120 കിലോമീറ്റര്‍

ഈ ചാമ്പ്യൻഷിപ്പിലെ 120 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മത്സരപാത കുതിരയ്ക്ക് യാതൊരു പോറലുമേല്‍ക്കാതെ റൈഡര്‍ മറികടക്കണം. നാലുഘട്ടങ്ങളാണ് മത്സരത്തിന് ഉണ്ടായിരുന്നത്. ഓരോ ഘട്ടത്തിന് ശേഷവും വിദഗ്‌ധ വെറ്ററിനറി ഡോക്ടര്‍മാര്‍ കുതിരയുടെ ആരോഗ്യ- കായിക ക്ഷമത പരിശോധിക്കും. ഇതില്‍ കുതിരയുടെ ആരോഗ്യത്തിന് ക്ഷതമേറ്റു എന്ന റിപ്പോര്‍ട്ടാണ് ലഭിക്കുന്നതെങ്കില്‍ റൈഡര്‍ പുറത്താകും. കുതിരയുടെ കായികക്ഷമത നിലനിര്‍ത്തി നാലുഘട്ടവും പൂര്‍ത്തിയാക്കുക എന്നതാണ് ഈ ചാമ്പ്യൻഷിപ്പിൻ്റെ വലിയ വെല്ലുവിളി.

25 രാജ്യങ്ങളില്‍ നിന്നമുള്ള 70 മത്സരാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന നിരക്കൊപ്പമാണ് നിദ “എപ്‌സിലോണ്‍ സലോ” എന്ന കുതിരയുമൊത്ത് ഫ്രാൻസിലെ പോര്‍ക്കളത്തില്‍ ഇറങ്ങിയത്. മത്സരത്തിനിടയില്‍ 33 കുതിരകള്‍ പുറത്തായി. ഹെല്‍മറ്റിലും ജഴ്‌സിയിലും ഇന്ത്യൻ പതാകയിലെ ത്രിവര്‍ണ്ണം ആലേഖനം ചെയ്‌താണ് നിദ ചാമ്പ്യൻഷിപ്പില്‍ പങ്കെടുത്തത്. “ദീര്‍ഘദൂര കുതിരയോട്ടം ഫിനിഷ് ചെയ്‌ത ആദ്യ ഇന്ത്യനായതില്‍ അഭിമാനിക്കുന്നുവെന്നും രാജ്യത്തിനായി കൂടുതല്‍ നേട്ടങ്ങള്‍ക്കായി പരിശ്രമിക്കുമെന്നും നിദ പറഞ്ഞു.

കുട്ടിക്കാലത്ത് മാതാപിതാക്കളോടൊപ്പം ദുബൈയില്‍ താമസിക്കുമ്പോള്‍ കുതിരകളുമായി കൂട്ടുകൂടിയതാണ് നിദയെ ഈ ലോക നേട്ടത്തിലേക്ക് എത്തിച്ചത്. യു.കെയിലെ ബെര്‍മിങ്ഹാം സര്‍വകലാശാലയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദവും റഫാള്‍സ് വേള്‍ഡ് അക്കാദമിയില്‍ നിന്ന് ഐ.ബി ഡിപ്ലോമയും നേടിയിട്ടുണ്ട് നിദ. റീജൻസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ. അൻവര്‍ അമീൻ ചേലാട്ടാണ് പിതാവ്. മിൻഹത്ത് അൻവര്‍ അമീനാണ് മാതാവ്.

0Shares