
തിരുവനന്തപുരം: മലബാറിലെ സീറ്റ് പ്രതിസന്ധിയില്‍ വാര്‍ത്ത ശരി വെച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. റിസല്‍ട്ട് പ്രഖ്യാപിച്ചപ്പോള്‍ തന്നെ വിദ്യാര്‍ത്ഥികളുടെയും സീറ്റുകളുടെയും കണക്ക് പറഞ്ഞതാണ്. ചില വ്യത്യാസം മലപ്പുറം ജില്ലയില്‍ ഉണ്ട്. അത് പരിഹരിക്കപ്പെടുമെന്നും മന്ത്രി പ്രതികരിച്ചു.
ഫലപ്രഖ്യാപനം വന്നുതുടങ്ങിയത് മുതല്‍ തന്നെ മലബാറിലെ സീറ്റ് പ്രതിസന്ധി കേള്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം പുതിയ ബാച്ചുകള്‍ ആരംഭിച്ചു. ഒന്നും രണ്ടും അലോട്ട്‌മെണ്ട് നടത്തുന്നിത് മുമ്പ് തന്നെ സീറ്റ് ക്ഷാമം പറയുകയാണ്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കും.
മൂന്നാം അലോട്ട്‌മെണ്ട് പൂര്‍ത്തിയാകുമ്പോള്‍ രാഷ്ട്രീയക്കളി അവസാനിക്കും. അരലക്ഷത്തിൽ അധികം കുട്ടികള്‍ക്ക് സീറ്റില്ല എന്നത് തെറ്റായ കണക്കാണെന്നും മന്ത്രി പറഞ്ഞു.

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി എല്ലാ സ്‌കൂളുകളിലും ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. പ്രവേശനോത്സവ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ മൂന്നിന് നിര്‍വഹിക്കും. വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നിലവാരം ഉയര്‍ത്തും.
ബാര്‍ കോഴ ആരോപണം അടിസ്ഥാന രഹിതമാണെന്നും ശിവന്‍കുട്ടി പ്രതികരിച്ചു. ഇത് സര്‍ക്കാരിനെ ബാധിക്കുന്ന പ്രശ്‌നമല്ല. നോട്ട് എണ്ണുന്ന യന്ത്രം വി.ഡി സതീശൻ്റെ വീട്ടില്‍ ഉണ്ടോ എന്ന് സതീശന്‍ ആദ്യം നോക്കട്ടെ. പ്രതിപക്ഷം എന്തിനും ഏതിനും പ്രതിഷേധം ഉയര്‍ത്തുന്നവരാണ്. പഴയ ബാര്‍കോഴ പോലെയല്ല പുതിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
