
വീടിനായി അപേക്ഷിച്ചവര്‍ക്കുള്ള ലൈഫ് മിഷന്‍ വേരിഫിക്കേഷന്‍ ആരംഭിച്ചു. 9.20 ലക്ഷം അപേക്ഷകരാണുള്ളത്. 2020-ലെ അപേക്ഷകര്‍ക്കാണിത്. ലൈഫ് ഭവന പദ്ധതിയില്‍ അര്‍ഹരായ മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തുന്നുവെന്നും അനര്‍ഹരായ ഒരാള്‍ പോലും ഉള്‍പ്പെടുന്നില്ലെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജാഗ്രത പുലര്‍ത്തണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
പരിശോധിച്ച് അര്‍ഹത ഉറപ്പുവരുത്തി വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ലൈഫ് സമ്പൂർണ്ണ പാര്‍പ്പിട പദ്ധതിയിലൂടെ പുതിയതായി ലഭിച്ച അപേക്ഷകളുടെ അര്‍ഹതാ പരിശോധന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവംബര്‍ 30 വരെ നടപടികള്‍ തുടരും
ഭൂരഹിത ഭവനരഹിതരായ അപേക്ഷകര്‍ തങ്ങള്‍ ഭൂരഹിതരാണെന്ന് വ്യക്തമാക്കുന്ന വില്ലേജ് ഓഫീസറുടെ സത്യവാങ്മൂലം അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.അപേക്ഷകന് ഇതിനകം വീടുണ്ടെങ്കില്‍, ഇമ്ബ്ലിമെന്റിങ് ഓഫീസര്‍ നിലവിലുള്ള വീടിന്റെ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യണം.
വെരിഫിക്കേഷന്‍ സമയത്ത് അപേക്ഷകന് ഒറിജിനല്‍ രേഖകള്‍ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍, നവംബര്‍ 30-ന് മുൻപ് അതത് ഓഫീസുകളില്‍ സമര്‍പ്പിക്കാം.വീടിന് അര്‍ഹരായ ആളുകളുടെ അന്തിമ പട്ടികയില്‍ അര്‍ഹരായ എല്ലാ ആളുകളും ഉണ്ടെന്ന് ഉറപ്പാക്കാം.
ജാഗ്രത പാലിച്ചാല്‍, അര്‍ഹതയില്ലാത്തവര്‍ അന്തിമ പട്ടികയില്‍ ഇല്ലെന്ന് ഉറപ്പാക്കാനും കഴിയും.നമുക്ക് ഒരുപക്ഷെ ഒരാള്‍ക്ക് വീട് സൗജന്യമായി നല്‍കാന്‍ കഴിഞ്ഞേക്കില്ല, എന്നാല്‍ നമ്മള്‍ ജാഗ്രത പുലര്‍ത്തുകയാണെങ്കില്‍ അര്‍ഹതയുള്ളവര്‍ക്ക് വീട് ലഭിക്കുന്നു എന്ന് ഉറപ്പാക്കാന്‍ കഴിയുമെന്ന്- ലൈഫ് മിഷന്‍ സി.ഇ.ഒ പി.ബി നൂഹിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.
