
ലക്‌നൗ: കന്യാകുമാരിയില്‍ നിന്നും കാശ്മീരിനെ ലക്ഷ്യമാക്കിയുള്ള ഭാരത് ജോഡോ യാത്ര ഡല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് കടക്കാനിരിക്കെ രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. ശ്രീരാമൻ്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാവട്ടേ എന്ന് ആശംസിച്ചു കൊണ്ടാണ് മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ് കത്തിലൂടെ രാഹുലിന് പിന്തുണ അറിയിച്ചത്.
‘നിങ്ങള്‍ പോരാടുന്ന ദൗത്യം വിജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, നിങ്ങളുടെ ദീര്‍ഘായുസിനായി ഞാന്‍ നിങ്ങളെ അനുഗ്രഹിക്കുന്നു, അതിനായി പ്രാര്‍ത്ഥിക്കുന്നു. ജനങ്ങളുടെ താല്‍പ്പര്യത്തിനും അവരുടെ സന്തോഷത്തിനുമായുള്ള മഹത്തായ ലക്ഷ്യത്തിനായി നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു, ശ്രീരാമൻ്റെ അനുഗ്രഹം നിങ്ങള്‍ക്ക് എപ്പോഴും ഉണ്ടായിരിക്കട്ടെ എന്ന് കത്തിലൂടെ പുരോഹിതന്‍ ആശംസ അറിയിച്ചു.

രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന് യാത്രയില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹത്തിന് അത് സാധിക്കില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അയോധ്യയിലെ ജില്ലാ വക്താവ് സുനില്‍ കൃഷ്ണ ഗൗതം പറഞ്ഞു. ഇതിനാല്‍ കത്തിലൂടെ അദ്ദേഹം ധാര്‍മിക പിന്തുണ വാഗ്ദാനം ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒമ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ചൊവ്വാഴ്‌ച ഡല്‍ഹിയില്‍ പുനരാരംഭിച്ചു. ഹിമാചല്‍ പ്രദേശ് വഴി ജമ്മു കശ്മീരിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്ര ചൊവാഴ്‌ച വൈകുന്നേരത്തോടെ ഉത്തര്‍പ്രദേശില്‍ പ്രവേശിക്കും. കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യപ്രകാരം യാത്രയ്ക്ക് പൊലീസ് സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
