
കാസർകോട്: മാർച്ച് 21 മുതൽ മെയ് 20 വരെ ലോക്ക്ഡൗൺ കാരണം കേരളത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ അധികവും സർക്കാർ നിർദ്ദേശം അനുസരിച്ച് അടച്ചിട്ടിരിക്കുകയായിരുന്നു. അവശ്യ വസ്തുക്കൾ വിപണനം ചെയ്യുന്ന കടകൾ, മാത്രമാണ് പരിമിത സമയങ്ങളിൽ തുറന്നു പ്രവർത്തിച്ചത്. പിന്നീട്, രോഗ വ്യാപന സാഹചര്യത്തിൽ മാറ്റമുണ്ടായപ്പോൾ സർക്കാരിൻറെയും ജില്ലാ ഭരണാധികാരികളുടെയും നിർദ്ദേശങ്ങൾക്കനുസരിച്ച് ആഴ്ചയിൽ രണ്ട് ദിവസമോ മൂന്നു ദിവസമോ തുറന്നു പ്രവർത്തിച്ച സ്ഥാപനങ്ങളുമുണ്ട്.
സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാത്തതിനാൽ ഈ ദിവസങ്ങളിൽ വ്യാപാരികൾക്ക് ഒരു വരുമാനവും ഇതിൽ നിന്ന് ലഭിച്ചിരുന്നില്ല. ജില്ലയിലെ വ്യാപാരികളിൽ മഹാഭൂരിഭാഗവും സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരായതിനാൽ, വരുമാനം നിലച്ച സാഹചര്യത്തിൽ നിത്യ ചിലവിന് തന്നെ ബുദ്ധിമുട്ടുകയാണ്. ആയതിനാൽ മാർച്ച് 21 മുതൽ മെയ് 20 വരെയുള്ള കാലയളവിൽ ലോക്ക് ഡൗൺ കാരണം അടഞ്ഞു കിടന്ന ദിവസങ്ങളിലെ വാടക നൽകാൻ സാധിക്കില്ല. അനുപേക്ഷണീയമായ ഈ സാഹചര്യം കെട്ടിട ഉടമകളെയും സംഘടനയെയും അറിയിക്കുകയും സഹകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് ജില്ലാ അധ്യക്ഷൻ കെ. അഹമദ് ഷെരീഫ് വാർത്താ കുറിപ്പിൽ അറിയിച്ചു.
