
തിരുവനന്തപുരം: കെ.എസ്.യു ക്യാമ്പിലെ കൂട്ടത്തല്ല് വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാര്‍ട്ടി അറിയാതെ നെയ്യാര്‍ ഡാമില്‍ പരിപാടി നടത്താന്‍ കഴിയില്ല. പ്രശ്‌നമുണ്ടെങ്കില്‍ അന്വേഷിക്കാമെന്നും സതീശന്‍ പ്രതികരിച്ചു. കെ.എസ്.യു ക്യാമ്പിലെ തമ്മില്‍ത്തല്ലില്‍ ഗുരുതര അച്ചടക്ക ലംഘനം നടന്നുവെന്ന് കെ.പി.സി.സി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതായാണ് വിവരം. സംഭവത്തില്‍ കെ.എസ്.യു നേതൃത്വത്തിന് വീഴ്ചയെന്നും കമ്മീഷൻ കണ്ടെത്തി. തമ്മില്‍ത്തല്ല് ഉണ്ടായെന്നും കമ്മീഷന്‍ സ്ഥിരീകരിച്ചു. കെ.പി.സി.സിയുമായി കൂടിയാലോചിക്കാതെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഇത് നേതൃത്വത്തെ നിരാശപ്പെടുത്തി. അതിനാൽ തന്നെ കെ.എസ്.യുവിൻ്റെ ഭാവി പരിപാടികളില്‍ കെ.പി.സി.സിയുടെ നിയന്ത്രണവും നിരീക്ഷണവും ഉറപ്പാക്കണമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ശനിയാഴ്ച്ച രാത്രി നെയ്യാര്‍ ഡാമില്‍ നടന്ന മേഖലാ ക്യാമ്പിലാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. വാക്ക് തര്‍ക്കവും അഭിപ്രായ വ്യത്യാസവുമാണ് സംഘര്‍ഷത്തിന് കാരണം. നേതാക്കള്‍ ഇടപെട്ട് പിടിച്ചുമാറ്റുകയായിരുന്നു. കെ.എസ്.യു പ്രവര്‍ത്തകരല്ലാത്ത രണ്ടുപേര്‍ ക്യാമ്പിലേക്ക് എത്തിയെന്നും സൂചനയുണ്ട്. ഇടുക്കിയില്‍ നടന്ന കെ.എസ്.യു നേതൃക്യാമ്പില്‍ കെ.പി.സി.സി നേതൃത്വത്തിനും അധ്യക്ഷനുമെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിൻ്റെ തുടര്‍ച്ചയാണ് തമ്മിൽത്തല്ല് എന്നാണ് വിവരം. ക്യാമ്പ് തുടങ്ങിയ ദിവസം മുതല്‍ അലങ്കോലപ്പെടുത്താനുള്ള ശ്രമം ഒരു വിഭാഗം നടത്തിയെന്നും ചിലര്‍ ആരോപിച്ചു.
