
സംസ്ഥാനത്ത് കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചു. നാളെ വൈകിട്ട് നാല് മണിക്കാണ് യോഗം ചേരുക. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് പ്രതിദിന രോഗബാധ 7000 ത്തിന് മുകളിലാണ്.
വലിയ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണുള്ളതെന്നും മരണസംഖ്യ ഉയര്‍ന്നേക്കാവുന്ന സാഹചര്യമാണെന്നും ജാഗ്രത കൈവെടിയരുതെന്നും ആരോഗ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.
തിരുവനന്തപുരത്ത് 1000 ത്തിന് മുകളിലാണ് പ്രതിദിന രോഗബാധ.ഒരാഴ്ചക്കിടെ മാത്രം 6550 പേർക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരില്ലാതിരിക്കുകയും ആശുപത്രികളും കൊവിഡ് സെന്‍ററുകളും നിറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷൻ, ജലീൽ വിഷയങ്ങളിൽ കൂടുതൽ സമരങ്ങൾ നടന്നത് തിരുവനന്തപുരത്തായിരുന്നു.
സമരങ്ങളുടെ പേരിൽ ജനങ്ങൾ നിയന്ത്രണങ്ങള്‍ ലംഘിച്ചതും രോഗികളുടെ എണ്ണമുയര്‍ത്താനിടയാക്കിയെന്ന് സി.പി.എം ആരോപിച്ചിരുന്നു. അതേസമയം രോഗപ്രതിരോധത്തിന് സർക്കാർ നടത്തുന്ന എല്ലാ നടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
