
കാസർകോട്: ശക്തമായ മഴ കാരണം മല്ലം ചാലിൽ നീരൊഴുക്ക് വർദ്ധിക്കുകയും കൊളച്ചെപ്പ്, ചോക്കമൂല, ബാദിയടുക്ക പ്രദേശത്തെ നാട്ടുകാർ ഉപയോഗിച്ചിരുന്ന നടപ്പാത ഇടിഞ്ഞതിനാൽ ഒറ്റപ്പെട്ടു. ദുരിതാവസ്ഥയിൽ ആയ ഈ പ്രദേശം ജില്ലാ കളക്ടർ സന്ദർശിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് വാർഡ് പ്രസിഡണ്ട് ഹമീദ് മല്ലം, ജനറൽ സെക്രട്ടറി ഷെരീഫ് മല്ലത്ത് എന്നിവർ ആവശ്യപ്പെട്ടു.
മല്ലം സ്‌കൂൾ, ബോവിക്കാനം സ്‌കൂൾ, മല്ലം ക്ഷേത്രം, മല്ലം പള്ളി എന്നിവിടങ്ങളിലേക്കും മറ്റും മല്ലം ചാലിൻ്റെ അരികിലൂടെ കൈവരി പോലുമില്ലാതെ നടന്നു പോകുന്ന വഴിയാണ് മഴയിൽ ഒലിച്ചു പോയത്.

വർഷങ്ങൾക്ക് മുമ്പ് കരിങ്കൽ കൊണ്ട് നിർമ്മിച്ച ഈ നടപ്പാതയുടെ വീതി കൂട്ടി കൈവരി നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ഇതുവരെ പദ്ധതിയുണ്ടാക്കി പരിഹരിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
ഇതുസംബന്ധിച്ച് നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിരുന്നു. അമ്പതിൽപ്പരം വീട്ടുകാരും വിദ്യാർത്ഥികളും രോഗികളും പ്രായമായവരും ഉപയോഗിക്കുന്ന ഈ വഴിയുടെ പ്രശ്‍നം മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി രേഖാമൂലം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. നാട്ടുകാർ ഈ പ്രതീക്ഷയിലാണ് ഉള്ളത്.
