രണ്ടുതവണ ജപ്പാൻ്റെ പ്രധാനമന്ത്രി, അബെനോമിക്‌സിൻ്റെ ഉപജ്ഞാതാവ്, അറിയാം ഷിന്‍സോ ആബെയുടെ ജീവിതം

You are currently viewing രണ്ടുതവണ ജപ്പാൻ്റെ പ്രധാനമന്ത്രി, അബെനോമിക്‌സിൻ്റെ ഉപജ്ഞാതാവ്, അറിയാം ഷിന്‍സോ ആബെയുടെ ജീവിതം

ഷിന്‍സോ ആബെ… ഒറ്റവാചകത്തില്‍ പറഞ്ഞുതീര്‍ക്കാന്‍ കഴിയില്ല. അത്രമാത്രം സംഭവബഹുലമായ ഒരു ജീവിതമാണ് ആബെയുടേത്. ഏറ്റവും കൂടുതല്‍ കാലം ജപ്പാന്‍ പ്രധാനമന്ത്രി, വലതുപക്ഷ ജാപ്പനീസ് ദേശീയവാദി എന്ന വിശേഷണം, കടുത്ത യാഥാസ്ഥിതികന്‍, ലോകം മുഴുവന്‍ സാമ്പത്തിക പ്രതിസന്ധയില്‍ അമര്‍ന്നപ്പോഴും ജപ്പാനെ കൈപിടിച്ചു കയറ്റിയ അബെനോമിക്‌സ് എന്ന സാമ്പത്തിക നയത്തിൻ്റെ ഉപജ്ഞാതാവ്. തീര്‍ന്നില്ല ആബെയുടെ വിശേഷങ്ങള്‍…

വളരെ ശക്തമായ ഒരു രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണ് ആബെ വരുന്നത്. ആബെയുടെ മുത്തച്ഛന്‍ കിഷി നൊബുസുകെയും അമ്മാവന്‍ സാറ്റോ ഐസാകുവും ജപ്പാന്‍ പ്രധാനമന്ത്രിയായിരുന്നു. അച്ഛന്‍ ഷിന്‍ഡാരോ ആബെ വിദേശകാര്യ മന്ത്രിയും ആയിരുന്നു. അടിമുടി രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണ് ആബേ കടന്നുവന്നതും സ്വീകാര്യനായതും.

1954 സെപ്റ്റംബര്‍ 21-ന് ഷിന്‍ഡാരോ ആബെയുടേയും യൂകോ ആബെയുടെയും മകനായി ടോക്കിയോയില്‍ ആണ് ഷിന്‍സോ ആബേയുടെ ജനനം. ടോക്കിയോയിലെ സെയ്കെ സര്‍വകലാശാലയിലും ലോസ് ആഞ്ജലിസിലെ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലുമായി ബിരുദ പഠനം. 1979-ല്‍ കോബെ സ്റ്റീല്‍ ലിമിറ്റഡില്‍ ജോലിക്ക് ചേര്‍ന്ന ആബേ പിന്നീട് ലിബറല്‍- ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി. 1982-ല്‍ ജപ്പാൻ്റെ വിദേശകാര്യ മന്ത്രിയായിരുന്ന പിതാവ് ആബെ ഷിന്‍ഡാരോയുടെ സെക്രട്ടറിയായി.

1993-ലാണ് ജപ്പാന്‍ പാര്‍ലമെൻ്റെയ ഡയറ്റിൻ്റെ അധോസഭയിലേക്ക് ഷിന്‍സോ ആബെ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 2003-ല്‍ അദ്ദേഹം എല്‍.ഡി.പിയുടെ സെക്രട്ടറി ജനറലായി. ഒരുവട്ടമല്ല രണ്ട് തവണയാണ് ആബേ ജപ്പാൻ്റെ പ്രധാനമന്ത്രി പദത്തിലെത്തിയത്ത്. 2006 മുതല്‍ 2007 വരെ ആയിരുന്നു ആദ്യത്തേത്. വീണ്ടും 2012 മൂതല്‍ 2020 വരെയും ആബെ പ്രധാനമന്ത്രിയായി. 52ാം വയസ്സില്‍ ജപ്പാൻ്റെ ഏറ്റവും പ്രായം കുറഞ്ഞ യുദ്ധാനന്തര പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.

ഉപരിസഭ തിരഞ്ഞെടുപ്പില്‍ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പരാജയപ്പെട്ടതിനാല്‍ അദ്ദേഹം ഒരു വര്‍ഷത്തിന് ശേഷം സ്ഥാനമൊഴിയുകയും രാജിവെക്കുകയും ചെയ്തു. അഞ്ച് വര്‍ഷത്തിന് ശേഷം, ഷിന്‍സോ ആബെ തൻ്റെ പാര്‍ട്ടിയായ എല്‍.ഡി.പിയെ 2012 ലെ ലോവര്‍ ഹൗസ് തിരഞ്ഞെടുപ്പില്‍ വന്‍ വിജയത്തിലേക്ക് നയിക്കുകയും വീണ്ടും ജപ്പാൻ്റെ പ്രധാനമന്ത്രിയാവുകയും ചെയ്തു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 2020 ഓഗസ്റ്റില്‍ ഷിന്‍സോ ആബെ രാജിവെച്ചു.

2008-ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ജപ്പാനെ കൈ പിടിച്ചുകയറ്റാന്‍ ആബെയുടെ പദ്ധതികള്‍ക്ക് കഴിഞ്ഞു. ആബെ ആവിഷ്‌കരിച്ച സാമ്പത്തിക- സാമൂഹിക നയങ്ങള്‍ ‘അബെനോമിക്‌സ്’ എന്ന പേരില്‍ പ്രസിദ്ധമായി. സാമ്പത്തിക ഉത്തേജനം, പണ ലഘൂകരണം, രാജ്യത്തെ ഘടനാപരമായ പരിഷ്‌കാരങ്ങള്‍, സൈനിക ശക്തി വര്‍ധിപ്പിക്കല്‍ തുടങ്ങി ഭരണ മികവ് അന്താരാഷ്ട്ര തലത്തില്‍ ഏറെ ചര്‍ച്ചയായി.

രണ്ടാം ലോകമഹാ യുദ്ധാനന്തരം ജപ്പാന്‍ സൈന്യത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍-9 പരിഷ്‌കരിക്കും എന്ന ആബെയുടെ പ്രഖ്യാപിച്ചു. ‘the Japanese people forever renounce war as a sovereign right of the nation’ എന്ന വ്യവസ്ഥ ആണ് ആബെ ഭേദഗതി ചെയ്യുമെന്ന് പറഞ്ഞത്. പ്രതിരോധ ആവശ്യത്തിന് മാത്രമുള്ള സൈന്യം മതി എന്നാണ് അമേരിക്ക ഇടപെട്ട് നിര്‍മ്മിച്ച ആര്‍ട്ടിക്കിളിലെ വ്യവസ്ഥ.

ആക്രമണത്തിന് ഇരയാകുന്ന സാഹചര്യത്തില്‍ പ്രത്യാക്രമണത്തിനുള്ള അധികാരം മാത്രമായിരുന്നു ഇതുപ്രകാരം സൈന്യത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ എതിര്‍പ്പുകള്‍ക്ക് ഒടുവില്‍ തീരുമാനത്തില്‍ നിന്ന് ആബേ പിന്‍വാങ്ങി.എന്നാല്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായി വിദേശത്തേക്ക് യുദ്ധം ചെയ്യാന്‍ സൈന്യത്തെ അയച്ചത് ഷിന്‍സോ ആബെയുടെ നേട്ടമായാണ് അറിയപ്പെടുന്നത്.

0Shares