
തിരുവനന്തപുരം / ലണ്ടൺ: കേരള ടൂറിസത്തിന് അന്താരാഷ്ട്ര പുരസ്കാരം. ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ വാട്ടർ സ്ട്രീറ്റ് പദ്ധതിക്കാണ് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചതെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ യാത്ര പരിപാടിയായ വേൾഡ് ട്രാവൽ മാർക്കറ്റിന്‍റെ ജലസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള വിഭാഗത്തിലാണ് കേരളത്തിന്‍റെ വാട്ടര്‍ സ്ട്രീറ്റ് പദ്ധതി തിരഞ്ഞെടുക്കപ്പെട്ടത്. ലണ്ടണിൽ വെച്ച് നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അവാർഡ് കഴിഞ്ഞ ദിവസം ഏറ്റുവാങ്ങി.
ടൂറിസം മേഖലയിൽ ജനപങ്കാളിത്തത്തോടെ നടത്തിയ ജല സംരക്ഷണ പ്രവർത്തനത്തിലെ മാതൃകാ പ്രവർത്തനത്തിനാണ് വാട്ടർ സ്ട്രീറ്റ് പദ്ധതിക്ക് അവാർഡ് ലഭിച്ചത്. വാട്ടർ സ്ട്രീറ്റ് പദ്ധതി ജനകീയമായി നടപ്പാക്കുന്നു എന്നാണ് ജൂറിയുടെ വിലയിരുത്തൽ. വാട്ടർ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ കോട്ടയം മറവൻ തുരുത്തിലെ പ്രവർത്തനങ്ങൾ ജൂറി എടുത്ത് പറയുകയും ചെയ്തു. മാര്‍ച്ചിൽ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 10 കേന്ദ്രങ്ങളിലാണ് സ്ട്രീറ്റ് പദ്ധതി ആരംഭിച്ചത്. മറവൻ തുരുത്തിന് പുറമേ കടലുണ്ടി, തൃത്താല, പട്ടിത്തറ, വലിയ പറമ്പ, പിണറായി, അഞ്ചരക്കണ്ടി, കാന്തല്ലൂർ, മാഞ്ചിറ, ചേകാടി എന്നിവിടങ്ങളിൽ ആണ് സ്ട്രീറ്റ് പദ്ധതി പുരോഗമിക്കുന്നത്.

കനാലുകളും വിവിധ ജലാശയങ്ങളും ആഴം കൂട്ടി വൃത്തിയാക്കി സംരക്ഷിച്ച് ടൂറിസം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതാണ് പദ്ധതി. ജലാശയങ്ങളുടെ സംരക്ഷണത്തിനായി കയർ ഭൂവസ്ത്രം വിരിക്കുകയും ചെയ്തു. കയാക്കിങ് ഉൾപ്പെടെയുള്ള ടൂറിസം പ്രവർത്തനങ്ങൾക്ക് ഇവ ഉപയോഗിച്ചു. ഓരോ പ്രദേശത്തും ജനകീയമായി ഒരു ടൂറിസം ഡെസ്റ്റിനേഷൻ രൂപപ്പെടുത്തുന്ന പ്രവർത്തനമാണ് സ്ട്രീറ്റ് പദ്ധതിയിൽ നടക്കുന്നത്. ഇതിലെ വാട്ടർ സ്ട്രീറ്റ് എന്ന ആശയവും അതിനായി നടക്കുന്ന ജനകീയ മുന്നേറ്റവും മാതൃകാപരമാണ് എന്ന് ജൂറി എടുത്ത് പറഞ്ഞു.
ഓരോ പ്രദേശത്തിനും അനുസരിച്ച് വിവിധ അനുഭവവേദ്യ വിനോദ സഞ്ചാര തെരുവുകൾ രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. ഉത്തരവാദിത്ത ടൂറിസം മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. ഈ സർക്കാരിൻ്റെ കാലത്താണ് സ്ട്രീറ്റ് പദ്ധതി തുടങ്ങുന്നത്. കോവിഡാനന്തര കാലത്ത് കേരള ടൂറിസത്തിൻ്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരം ആണ് അവാർഡാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഈ അവാർഡ് കേരള ടൂറിസത്തിൻ്റെ കുതിപ്പിന് സഹായകരം ആകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ടൂറിസം ഡയറക്ടർ പി.ബി. നൂഹ് ഐ.എ.എസ്, ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ- ഓർഡിനേറ്റർ കെ.രൂപേഷ് കുമാർ എന്നിവർ അവാർഡ് ദാന ചടങ്ങിൽ എത്തിയിരുന്നു.
