
നവംബര്‍ 1 കേരളപ്പിറവി. കേരള സംസ്ഥാന രൂപീകരണത്തിന് 66 വയസായപ്പോൾ സാംസ്‌കാരികവും സാമൂഹ്യപരവുമായി കേരളം ഒരുപാട് മുന്നിലെത്തി. മലയാളമെന്ന ഒരൊറ്റ ഭാഷാ സ്വത്വത്തിനൊപ്പം നില്‍ക്കുമ്പോഴും ശൈലികള്‍, ആഹാരം, മതേതരത്വം, വിശ്വാസം, കാര്‍ഷികരംഗം തുടങ്ങി കേരളത്തെ വ്യത്യസ്തമാക്കുന്നത് ഒട്ടേറെ വൈവിധ്യങ്ങള്‍ തന്നെയാണ്. 1956 നവംബര്‍ 1ന് വിവിധ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തു കൊണ്ട് രൂപീകരിക്കപ്പെട്ടതോടെ ആണ് ‘കേരള’മുണ്ടാകുന്നത്. അങ്ങനെയത് കേരള പിറവിയുമായി.
കൊവിഡ്, നിപ, പ്രളയം അടക്കമുള്ള പ്രതിസന്ധികളെ അതിജീവിച്ചു പോന്ന പോയ വര്‍ഷങ്ങള്‍. പ്രയാസങ്ങളെ മറികടന്ന് ഈ നാടെങ്ങനെയുണ്ടായി എന്ന ചിന്ത വീണ്ടുമൊരു ഓര്‍മപ്പെടുത്തല്‍ നല്‍കുകയാണ് കേരളപ്പിറവി വഴി.

പലവിധ വെല്ലുവിളികള്‍ക്കും ഇടയില്‍ നമ്മുടെ സംസ്ഥാനത്തിൻ്റെ സംസ്‌കാരം, പൈതൃകം, ഭാഷ, സാഹിത്യം, കല എന്നീ മേഖലകളിലെല്ലാം അഭിമാനത്തോടെ പിറക്കുന്നുണ്ട് ഓരോ നേട്ടങ്ങളും. കേരളത്തിൻ്റെ രാഷ്ട്രീയം, സംസ്‌കാരം, വികസനം, കല തുടങ്ങി ഊറ്റം കൊണ്ട് അഭിമാനിക്കാന്‍ നിരവധിയുണ്ട്.
കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിൻ്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. മലയാള ദിനാഘോഷത്തിൻ്റെയും ഭരണഭാഷാ വാരാഘോഷത്തിൻ്റെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച് പ്രസംഗിച്ചു.
