
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കോടതിയില്‍ ഹാജരായി. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് ഹാജരായത്. കെജ്‌രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ലെന്ന് കാണിച്ച് ഇ.ഡി ചൂണ്ടിക്കാട്ടിയപ്പോഴാണ് കെജ്‌രിവാള്‍ ഹാജരായത്.
നിയമസഭാ സമ്മേളനം ചേരുന്നതിനാലാണ് നേരിട്ട് ഹാജരാകാതിരുന്നതെന്ന് കെജ്‌രിവാള്‍ അറിയിച്ചു. കേസ് മാര്‍ച്ച് 16ന് വീണ്ടും പരിഗണിക്കാനായി മാറ്റി. അന്ന് നേരിട്ട് ഹാജരാകുമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. കേസില്‍ ശനിയാഴ്‌ച ഹാജരാകണമെന്ന് കോടതി കഴിഞ്ഞ ദിവസം കെജ്‌രിവാളിന് നിര്‍ദേശം നല്‍കിയിരുന്നു. ഹാജരാകാന്‍ കെജ്‌രിവാളിന് നിയമപരമായ ഉത്തരവാദിത്തം ഉണ്ടെന്ന് കോടതി പരാമര്‍ശിച്ചിരുന്നു.

പാര്‍ട്ടി കണ്‍വീനര്‍ കൂടിയായ കെജ്‌രിവാള്‍ ബോധപൂര്‍വ്വം ഇ.ഡി നോട്ടീസിനോട് പ്രതികരിക്കാതെ ഇരിക്കുകയാണെന്നും ദുര്‍ബലമായ ഒഴിവുകള്‍ പറയുകയാണെന്നും ഇ.ഡി ആരോപിച്ചിരുന്നു. നിയമം അനുസരിക്കേണ്ട അദ്ദേഹത്തെ പോലെയുള്ള ഉന്നത പൊതുപ്രവര്‍ത്തകൻ്റെ ഭാഗത്തു നിന്ന് ഈ പെരുമാറ്റം സാധാരണ പൗരന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഇ.ഡി പറഞ്ഞിരുന്നു.
അതേസമയം, ഡല്‍ഹി നിയമസഭയില്‍ മുഖ്യമന്ത്രി വിശ്വാസവോട്ട് നേരിട്ടു. എ.എ.പി എം.എല്‍.എമാരെ ബി.ജെ.പി ചാക്കിട്ടു പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി വിശ്വാസം തെളിയിക്കാന്‍ ഒരുങ്ങുന്നത്.
ഫെബ്രുവരി 19ന് ഹാജരാകണമെന്ന് കാണിച്ച് കെജ്‌രിവാളിന് ഇ.ഡി ആറാം തവണയും നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് വിശ്വാസ വോട്ടെടുപ്പ്.
