
കാസർകോട്: ജില്ലയിലെ സമഗ്ര ജല സംരക്ഷണം ലക്ഷ്യമിട്ട് വിവിധ പ്രദേശങ്ങളിലെ ജലസംരക്ഷണ നിര്‍മ്മിതികളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനുമായി കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 4.28 കോടി രൂപയുടെ ഭരണാനുമതിയായി.
ദേലമ്പാടി പഞ്ചായത്തിലെ ബെല്ലിപ്പാടി കുക്കുഗുഡെയില്‍ വി.സി.ബി കം ട്രാക്ടര്‍വേ നിര്‍മ്മാണത്തിനായി 43 ലക്ഷം, വോര്‍ക്കാടി പഞ്ചായത്തിലെ ബാലപ്പുണി-നന്ധിമാര്‍ വിസിബി കം ട്രാക്ടര്‍വേയുടെ നിര്‍മ്മാണത്തിനായി 57.40 ലക്ഷം, വോര്‍ക്കാടി പഞ്ചായത്തിലെ ആര്‍വാറില്‍ ദേശമാര്‍ നടിബയല്‍ തോടിന് കുറുകെ വി.സി.ബി നിര്‍മ്മാണത്തിനായി 18.30 ലക്ഷം, എന്‍മകജെ പഞ്ചായത്തിലെ പഡ്രെ വില്ലേജില്‍ പത്തടുക്കയില്‍ വി.സി.ബി നിര്‍മ്മാണത്തിനായി 99.80 ലക്ഷം, ചെറുവത്തൂര്‍ പഞ്ചായത്തിലെ രാമഞ്ചിറ അണക്കെട്ട് നവീകരണത്തിന് 1.60 കോടി, വെസ്റ്റ് എളേരി പഞ്ചായത്തിലെ പ്ലാച്ചിക്കര വി.സി.ബി കം ബ്രിഡ്ജ് നവീകരണത്തിന് 26.10 ലക്ഷം, ഉദുമ പഞ്ചായത്തിലെ പൊടിക്കൈയില്‍ ബാരെ തോടിന് കുറുകെ വി.സി.ബിയുടെ നവീകരണത്തിനായി 18.50 ലക്ഷം, ചെമ്മനാട് പഞ്ചായത്തിലെ കളനാട് വില്ലേജില്‍ തായന്നൂര്‍ വി.സി.ബി നവീകരണത്തിനായി 4.50 ലക്ഷം എന്നിങ്ങനെയാണ് വകയിരുത്തിയത്.

പദ്ധതിയുടെ നടത്തിപ്പ് ചുമതല ജലസേചന വിഭാഗം എക്‌സി.എന്‍ജിനീയര്‍ക്കാണ്. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിൻ്റെ അദ്ധ്യതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
ജില്ലയുടെ സമഗ്ര ജലസംരക്ഷണത്തിൻ്റെ ഭാഗമായി ജലസംഭരണ നിര്‍മ്മിതികളുടെ നിര്‍മ്മാണത്തിനും നവീകരണം എന്നിവയ്‌ക്കൊപ്പം ചിലവ് കുറഞ്ഞതും എളുപ്പം സാധ്യമായതുമായ റിംഗ് ചെക്ക്ഡാമുകളുടെ നിര്‍മ്മാണം, പുഴകളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ജലക്ഷാമ ലഘൂകരണത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടപ്പിലാക്കി വരുന്നുണ്ടെന്നും പ്രവൃത്തികള്‍ ഉടന്‍ ടെണ്ടര്‍ ചെയ്ത് ആരംഭിക്കുമെന്നും വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ. പി രാജമോഹന്‍ അറിയിച്ചു.
