
നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഇന്ന് മധ്യപ്രദേശ് കോൺഗ്രസ് മുഖ്യമന്ത്രി കമൽനാഥ് രാജിവച്ചു.നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ മുഖ്യമന്ത്രി കമൽനാഥ് രാജി പ്രഖ്യാപിക്കുകയായിരുന്നു. 15 മാസത്തെ ഭരണത്തിനു ശേഷമാണ് മധ്യപ്രദേശിൽ കോൺഗ്രസിന് അധികാരം നഷ്‌ടമാകുന്നത്.
കഴിഞ്ഞ ദിവസം 22 എം.എൽ.എമാർ രാജിവച്ചതിനെ തുടർന്നാണ് കോൺഗ്രസിന് നിയമസഭയില്‍ ഭൂരിപക്ഷം നഷ്‌ടമായത്.”എന്‍റെ സർക്കാർ തെറ്റായ വാഗ്ദാനങ്ങൾ നൽകിയിട്ടില്ല. അഞ്ചു വർഷത്തേക്കാണ് ജനങ്ങൾ ഞങ്ങൾക്ക് അധികാരം നൽകിയത്. എന്നാൽ അധികാരത്തിൽ കയറിയ ആദ്യം ദിനം മുതൽ ബി.ജെ.പി ഞങ്ങളെ ഉന്നം വച്ചു തുടങ്ങി”യെന്നും കമൽനാഥ് പറഞ്ഞു.

വിശ്വാസവോട്ടെടുപ്പിനു മുൻപു നടന്ന പത്രസമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. അതേസമയം കമല്‍നാഥ് സര്‍ക്കാരിന്‍റെ വീഴ്ചയോട് മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ബി.ജെ.പിയില്‍ ചേരുകയും ചെയ്ത ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചു.
“ഇത് മധ്യപ്രദേശിലെ ജനങ്ങളുടെ വിജയമാണ്. ജനങ്ങളെ സേവിക്കാനുള്ള വഴിയാണ് രാഷ്ട്രീയം. കമല്‍നാഥ് സര്‍ക്കാര്‍ ആ വഴിയില്‍ നിന്ന് മാറി സഞ്ചരിച്ചു. സത്യം വിജയിച്ചിരിക്കുന്നു”- എന്നായിരുന്നു സിന്ധ്യയുടെ പ്രതികരണം.
