
ലക്നൗ: ഉത്തര്‍പ്രദേശിൽ കബഡി താരങ്ങൾക്ക് ഭക്ഷണം വിളമ്പിയത് ശുചിമുറിയിൽ. സഹരൻപുരിൽ അണ്ടർ 17 പെൺകുട്ടികളുടെ സംസ്ഥാന കബഡി ടൂർണമെന്റിലെ താരങ്ങൾ സ്വയം ഭക്ഷണം വിളമ്പുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സെപ്റ്റംബർ 16ന് നടന്ന സംഭവം ചില താരങ്ങൾ തന്നെയാണ് ക്യാമറയിൽ പകർത്തിയതെന്നാണ് വിവരം. ടോയ്‍ലറ്റ് പോലുള്ള സ്ഥലത്ത് താരങ്ങൾ ചോറും കറികളും വിളമ്പുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഒരു പാത്രത്തിൽ നിന്ന് താരങ്ങൾ ചോറു വാരിയെടുക്കുന്നതും അതിന് സമീപത്തായി ഒരു പേപ്പറിൽ പൂരി കൂട്ടിയിട്ടിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സ്ഥലമില്ലാത്തതിനാൽ ഭക്ഷണം ‘ചേഞ്ചിങ് റൂമിൽ’ സൂക്ഷിച്ചതാണെന്ന് സഹരൻപൂർ സ്പോർട്സ് ഓഫീസർ അനിമേഷ് സക്സേന പ്രതികരിച്ചു. ദൃശ്യങ്ങള്‍ വൻ വിവാദത്തിന് തിരികൊളുത്തിയതോടെ യു.പി സര്‍ക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സ്റ്റേഡിയത്തില്‍ ജോലി നടക്കുകയാണെന്നും ഭക്ഷണം സൂക്ഷിക്കാൻ വേറെ സ്ഥലമില്ലായിരുന്നെന്നും സ്പോർട്സ് ഓഫീസർ അവകാശപ്പെട്ടു. അതേസമയം ബി.ജെ.പി സർക്കാർ കായിക താരങ്ങളെ അപമാനിച്ചതായി രാഷ്ട്രീയ പാർട്ടികൾ ആരോപിച്ചു.
