
രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് എം.പിയും കെ.പി.സി.സി അധ്യക്ഷനുമായ കെ.സുധാകരന്‍. വാര്‍ത്ത പ്രചരിക്കാനിടയായ സാഹചര്യം പരിശോധിക്കുമെന്നും വാര്‍ത്തയുടെ ഉറവിടം കെ.പി.സി.സിക്ക് അറിയില്ലെന്നും സുധാകരന്‍ പ്രതികരിച്ചു.
മുന്‍ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല കൂടിയാലോചനയില്ലാതെ പ്രഖ്യാപനങ്ങള്‍ നടത്തുന്നുവെന്ന് കെ.പി.സി.സിയില്‍ വിമര്‍ശനമുണ്ടായെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

നയപരമായ കാര്യങ്ങളില്‍ നേതൃത്വത്തെ നോക്കുകുത്തിയാക്കി ചെന്നിത്തല പ്രഖ്യാപനങ്ങള്‍ നടത്തുന്നതില്‍ അതൃപ്തിയുണ്ടെന്നും സൂചനയുണ്ടായിരുന്നു. കൂടിയാലോചിച്ച് എടുക്കുന്ന തീരുമാനങ്ങള്‍ കെ.പി.സി.സി അധ്യക്ഷനോ പ്രതിപക്ഷ നേതാവോ പറയുന്ന രീതി തുടരാന്‍ ചെന്നിത്തല തയ്യാറാവാത്തതാണ് നേതൃത്വത്തിൻ്റെ അമര്‍ഷത്തിന് കാരണമെന്നതാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയത്.
ഏറ്റവും അവസാനം ലോകായുക്ത നിയമ ഭേദഗഗതില്‍ നിയമസഭയില്‍ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന പ്രഖ്യാപനം നടത്തിയതും രമേശ് ചെന്നിത്തലയായിരുന്നു. പാര്‍ട്ടിയുമായി ആലോചിക്കാതെയായിരുന്നു ചെന്നിത്തലയുടെ പ്രഖ്യാപനം. ഇത് ശരിയല്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി. ഡി സതീശനും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനുമുണ്ടായിരുന്നത്. ഇതേതുടര്‍ന്നാണ് നേതൃത്വവും ചെന്നിത്തലയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നുണ്ടെന്ന തരത്തില്‍ കാര്യങ്ങള്‍ പ്രചരിച്ചത്.
