ഹമാസ് ആക്രമണത്തിന് കാരണം ഇന്ത്യ- മിഡില്‍ ഈസ്റ്റ്- സാമ്പത്തിക ഇടനാഴി വരുന്നതാകാം: യു.എസ് പ്രസിഡണ്ട് ജോ ബൈഡൻ

You are currently viewing ഹമാസ് ആക്രമണത്തിന് കാരണം ഇന്ത്യ- മിഡില്‍ ഈസ്റ്റ്- സാമ്പത്തിക ഇടനാഴി വരുന്നതാകാം: യു.എസ് പ്രസിഡണ്ട് ജോ ബൈഡൻ

ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് പിന്നിലെ കാരണങ്ങളിലൊന്ന് ന്യൂഡൽഹിയിൽ നടന്ന ജി-20 ഉച്ചകോടിക്കിടെ പ്രഖ്യാപിച്ച അതിപ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയായ ഇന്ത്യ- മിഡിൽ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി വരുന്നതുമായി ബന്ധപ്പെട്ടിരിക്കാമെന്ന് യു.എസ് പ്രസിഡണ്ട് ജോ ബൈഡൻ. ഈ വർഷം ആദ്യം ആരംഭിച്ച ഇന്ത്യ- മിഡിൽ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐ.എം.ഇ.ഇ.സി) വിപുലമായ റെയിൽ‌വേ ശൃംഖലയിലൂടെ മുഴുവൻ പ്രദേശത്തെയും ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ്.

വാഷിംഗ്ടണിൽ സന്ദർശനം നടത്തുന്ന ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റെണി അൽബാനീസുമായി ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബൈഡൻ.

“ഹമാസ് ആക്രമണം നടത്തിയപ്പോൾ അവർ ആക്രമിച്ചതിൻ്റെ ഒരു കാരണം എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്– ഇതിന് എൻ്റെ പക്കൽ തെളിവില്ല; എൻ്റെ സഹജാവബോധം എന്നോട് പറയുന്നതാണിത്– ഇസ്രായേലിനുള്ള പ്രാദേശിക ഏകീകരണത്തിലേക്കും മൊത്തത്തിലുള്ള പ്രാദേശിക ഏകീകരണത്തിലേക്കും ഞങ്ങൾ നടത്തിയ പുരോഗതിയാണ് കാരണം. എന്നാൽ ഞങ്ങൾക്ക് ആ പ്രവൃത്തി ഉപേക്ഷിക്കാൻ കഴിയില്ല. ”

ചൈനയുടെ പദ്ധതിക്ക് ബദലായി പലരും കാണുന്ന ഐ.എം.ഇ.ഇ.സി, യു.എസ്, ഇന്ത്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളുടെ നേതാക്കൾ ജി-20 ഉച്ചകോടിയിൽ സംയുക്തമായി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യയെ ഗൾഫ് മേഖലയുമായി ബന്ധിപ്പിക്കുന്ന കിഴക്കൻ ഇടനാഴിയും ഗൾഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കൻ ഇടനാഴിയും ഉൾപ്പെടുന്നതാണ് ഈ പദ്ധതി.

മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ സാമ്പത്തികമായും രാഷ്ട്രീയമായും സഹകരിക്കുന്നത് വലിയ മാറ്റം കൊണ്ടുവരുമെന്ന് ബൈഡൻ പറഞ്ഞു. ഒക്ടോബർ ഏഴിന് 1400 പേർ കൊല്ലപ്പെട്ട ഹമാസിൻ്റെ ഇസ്രായേല്‍ ആക്രമണത്തിന് പിന്നിൽ ഇന്ത്യ- മിഡിൽ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴിയായിരിക്കാമെന്ന് ഒരാഴ്‌ചക്കിടെ രണ്ടാം തവണയാണ് ബൈഡൻ പറയുന്നത്. ഇസ്രായേലിൻ്റെ തിരിച്ചടിയിൽ 6000 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.

0Shares