
മണിപ്പൂരില്‍ ബി.ജെ.പിയുടെ തനിനിറം പുറത്തുവന്നതോടെ ക്രിസ്ത്യൻ സംഘടനകളുമായുള്ള ഹണിമൂണ്‍ അവസാനിച്ചെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശിൻ്റെ പരിഹാസ ട്വീറ്റ്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശങ്ങളും വിവിധ ക്രിസ്ത്യൻ സംഘടനകളുടെ പ്രതിഷേധവും മുൻനിര്‍ത്തിയായിരുന്നു ജയറാം രമേശിൻ്റെ ട്വീറ്റ്.
‘ബി.ജെ.പിയുടെ തനിനിറം പുറത്തുവന്നതോടെ ക്രിസ്ത്യൻ സംഘടനകളുമായുള്ള ഹണിമൂണ്‍ അവസാനിച്ചു. അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ബി.ജെ.പിയുടെ ഈ നിര്‍വികാരത മണിപ്പൂര്‍ അതിര്‍ത്തിക്കപ്പുറവും ശ്രദ്ധിക്കപ്പെടുകയാണ്’, എന്നായിരുന്നു ജയറാം രമേശിൻ്റെ ട്വീറ്റ്. മണിപ്പൂരിലെ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് വിവിധ ക്രിസ്ത്യൻ സംഘടനകള്‍ വ്യാഴാഴ്‌ച പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലായിരുന്നു ജയറാം രമേശിൻ്റെ ട്വീറ്റ്.

മണിപ്പൂരില്‍ നടക്കുന്നത് ക്രിസ്ത്യൻ വംശഹത്യയെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കലാപം തടയുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്നും കലാപം പടര്‍ന്നത് ക്രൈസ്തവ പള്ളികള്‍ ലക്ഷ്യമിട്ടാണെന്നും ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടിരുന്നു.
കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ ബി.ജെ.പിയെ സഹായിക്കുമെന്ന് മുമ്പ് പ്രഖ്യാപിച്ച വ്യക്തിയായിരുന്നു തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പായ മാര്‍ ജോസഫ് പാംപ്ലാനി. കത്തോലിക്കാ കോണ്‍ഗ്രസിൻ്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ആലക്കോട് സംഘടിപ്പിച്ച കര്‍ഷക റാലിയിലായിരുന്നു തലശ്ശേരി ബിഷപ്പിൻ്റെ വിവാദ പ്രസംഗം.
