ഒരിക്കലും മാറുമെന്ന് ഉറപ്പില്ലാത്ത ജനാധിപത്യത്തിൻ്റെ നേർകാഴ്ചയാണ് ‘ജയ് ഭീം’

  • Post category:entertainment
  • Reading time:2 mins read
You are currently viewing ഒരിക്കലും മാറുമെന്ന് ഉറപ്പില്ലാത്ത ജനാധിപത്യത്തിൻ്റെ നേർകാഴ്ചയാണ് ‘ജയ് ഭീം’

സൂര്യ നായകനായി എത്തിയ ചലച്ചിത്രമാണ് ജയ് ഭീം. മദ്രാസ് ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെ.ചന്ദ്രുവിൻ്റെ ജീവിതകഥയെ ആസ്പദമാക്കി ടി. ജെ. ജ്ഞാനവേൽ ഒരുക്കിയ ചിത്രം ആമസോസോൺ പ്രൈമിൽ മികച്ച പ്രേക്ഷക പ്രശംസയോടെയാണ് മുന്നേറുന്നത്. എല്ലാ ഭാഗത്ത് നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇതിനിടയിലാണ് ചിത്രത്തെ കുറിച്ച് ദിലിപ്രസാദ്‌ സുരേന്ദ്രൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നത്. സിനിമയിലെ ജനാധിപത്യത്തെ കുറിച്ചാണ് ദിലിപ്രസാദ്‌ കുറിപ്പിലൂടെ പറയുന്നത്. ഇതിനോടകം നിരവധി ഗ്രൂപ്പുകളിലേക്കും പേജുകളിലേക്കുമാണ് പോസ്റ്റ് ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്.

കുറിപ്പിൻ്റെ പൂർണരൂപം :

എഴുപത് ആണ്ടുകൾ പിന്നിടുന്ന ഇന്ത്യൻ ജനാധിപത്യം പ്രജകൾ എങ്ങനെയാണ് ആഘോഷിക്കുന്നതെന്ന് അറിയണമെങ്കിൽ ജയ് ഭീം ഒരിക്കലെങ്കിലും കാണണം, അനുഭവിക്കണം. മതിലുകൾ കെട്ടി ദാരിദ്രം മറയ്ക്കുന്ന അഭിനവ ഇന്ത്യയിൽ ജയ് ഭീം കാണിച്ചു തരുന്നത് മതിലുകൾ ഇല്ലാത്ത സത്യങ്ങളാണ്. സിനിമ കാഴ്ചയും കേഴ്‌വിയും മാത്രമാണെന്ന യാഥാർത്ഥ്യത്തിനും മുകളിൽ സിനിമ ഒരു സാമൂഹിക അടയാളം കൂടിയാണെന്ന് ജയ് ഭീം കാട്ടിത്തരുന്നു.

കെട്ടുകാഴ്ചകൾ അരങ്ങുവാഴുന്ന കച്ചവടസിനിമയിൽ ജീവനുള്ള കാഴ്ചകൾക്കും ഇടമുണ്ടെന്ന് പ്രേക്ഷകർ അംഗീകരിക്കുന്നിടത്താണ് ജയ് ഭീം പോലുള്ള സിനിമകൾ സൃഷ്ടിക്കപ്പെടുന്നതും നിലനിൽക്കുന്നതും. അതിമാനുഷനായ നായകനും, അതിസുന്ദരിയായ നായികയും, മനോഹരമായ വിദേശ ലൊക്കേഷനുകളും, ത്രസിപ്പിക്കുന്ന സംഘട്ടനങ്ങളും, തീപാറുന്ന ഡയലോഗുകളും മാത്രമല്ല സിനിമ. സാധാരണക്കാരനായ നായകനും, മണ്ണിലിറങ്ങി നടക്കുന്ന നായികയും, ദുരിതം പെയ്യുന്ന കാഴ്ചകളും, ക്രൂരവും പൈശാചികവുമായ മർദ്ദനമുറകളും, ദയനീയത നിറഞ്ഞൊഴുകുന്ന സംഭാഷണങ്ങളും കൂടിയാണ് സിനിമയെന്ന് ജയ് ഭീം അടയാളപ്പെടുത്തുന്നു.

ഒരു സംഭവകഥ സിനിമയാക്കുമ്പോൾ അതിൽ ഏച്ചുകെട്ടലുകളും ഒത്തുതീർപ്പുകളും സ്വാഭാവികമായും സംഭവിക്കും. എന്നാൽ രാഷ്ട്രീയമായ ഇടപെടലുകൾക്ക് സാധ്യതയുണ്ടായിട്ടും, യഥാർത്ഥ സംഭവങ്ങൾ അതുപോലെ സിനിമയാക്കാൻ ആർജ്ജവം കാണിച്ച അണിയറപ്രവർത്തകരും, അഭിനേതാക്കളും, നിർമ്മാതാക്കളും തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വമാണ് ജയ് ഭീം എന്ന സിനിമയിലൂടെ ഉയർത്തിക്കാട്ടിയത്.

യഥാർത്ഥ കഥയിലെ നായക കഥാപാത്രം ജീവിച്ചിരിക്കുമ്പോൾ, അദ്ദേഹം ഉന്നത പദവിയിലെത്തി വിരമിച്ച ജസ്റ്റിസ് കൂടിയാകുമ്പോൾ സിനിമ ഉയർത്തിയേക്കാവുന്ന രാഷ്ട്രീയ വെല്ലുവിളികൾ വളരെ വലുതായിരിക്കും. അത്തരം സാഹചര്യം നിലനിൽക്കുമ്പോൾ തന്നെ ഏതുതരം വെല്ലുവിളികളെയും ഏറ്റെടുക്കുവാൻ തയ്യാറായ സിനിമ പ്രവർത്തകർ സമകാലിക സമൂഹത്തിന് മാതൃകയാകേണ്ടതാണ്.

ദാരിദ്ര്യവും, ജാതിയും നിറഞ്ഞ സിനിമ..മർദ്ദകനും മർദ്ദിതനും ജീവിക്കുന്ന സിനിമ.. രാഷ്ട്രീയവും ജനാധിപത്യവും കൊമ്പുകോർക്കുന്ന സിനിമ.. നീതിയും നിയമവും തൂക്കിനോക്കുന്ന സിനിമ..
ജന്മിയും കീഴാളനും കാഴ്ചയാകുന്ന സിനിമ..

കറുത്തവൻ്റെ രാഷ്ട്രീയം, അധഃകൃതൻ്റെ സ്വാതന്ത്ര്യം, ജന്മിയുടെ മാടമ്പിത്തം, അധികാരിയുടെ തൻപ്രമാണിത്തം, നീതിയുടെ വിളയാട്ടം.എങ്ങനെ നോക്കിയാലും ആഘോഷിക്കുവാനുള്ള കാഴ്ചയാണ് ജയ് ഭീം. സിനിമ അവസാനിക്കുമ്പോൾ, അവൾ; ആ പെൺകുട്ടി കാട്ടിത്തരുന്നതാണ് ജനാധിപത്യം!.

0Shares