
ഗാസയിൽ ആക്രമണം കടുപ്പിക്കാനൊരുങ്ങി ഇസ്രയേൽ. ഒഴിഞ്ഞു പോകാത്തവരെ ഹമാസ് ആയി കണക്കാക്കുമെന്നാണ് ഇസ്രായേലിൻ്റെ മുന്നറിയിപ്പ്. യുദ്ധം തുടങ്ങി പതിനാറ് ദിവസം പിന്നിട്ടിട്ടും ശക്തമായി തുടരുകയാണ്.
റഫാ അതിർത്തി തുറന്നതിന് തൊട്ടു പിന്നാലെ ഗാസയിൽ ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. വടക്കൻ ഗാസയിൽ നിന്ന് പലസ്തീൻ നിവസികളോട് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പും നൽകി. യുദ്ധം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് ഇസ്രയേൽ മുന്നറിയിപ്പ്. ഒഴിഞ്ഞ് പോകാത്തവരെ ഭീകരവാദികളെ പിന്തുണക്കുന്നവരായി കണക്കാക്കുമെന്നാണ് ഇസ്രയേൽ സൈനിക വക്താവ് അറിയിച്ചത്.

അതിനിടെ ഇസ്രയേൽ ശനിയാഴ്‌ച നടത്തിയ വ്യോമാക്രമണത്തിൽ 55 പേർ കൊല്ലപ്പെട്ടതായി ഹമാസ് പ്രതികരിച്ചു. വെസ്റ്റ് ബാങ്കിൽ ഒരു പള്ളിയിൽ ഒളിപ്പിച്ചിരുന്ന ഹമാസ് ക്യാമ്പ് തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു.
യുദ്ധം തുടങ്ങിയതിന് ശേഷം പലസ്തീനിൽ 1800 കുട്ടികൾ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രി അറിയിച്ചു. ഹമാസും ഇസ്രായേലും തമ്മിൽ യുദ്ധം ആരംഭിച്ചതിന് പിന്നാലെ 1,873 കുട്ടികൾ കൊല്ലപ്പെട്ടതായാണ് കണക്കുകൾ.
അതിനിടയിൽ, ഗാസയിലെ ഇന്ധനവിതരണം ഇസ്രായേൽ നിർത്തിയതോടെ തീവ്രപരിചണ വിഭാഗത്തിൽ കഴിയുന്ന 120 നവജാത ശിശുക്കളുടെ ജീവൻ അപകടത്തിലാണെന്ന് യു.എൻ അറിയിച്ചു.
