
വടക്കൻ ഗാസയില്‍ ഇസ്രയേലിൻ്റെ ഭീകര ആക്രമണം തുടരുന്ന സാഹചര്യത്തില്‍ പ്രസവ വാര്‍ഡിലും കൊടും ക്രൂരത. ഗാസ കമാല്‍ അദ്‌വാൻ ആശുപത്രിയില്‍ ഇസ്രായേല്‍ ബോംബിട്ടു. പ്രസവ വാര്‍ഡാണ് ഇക്കുറി ലക്ഷ്യമിട്ടത്. കൊല്ലപ്പെട്ടവരില്‍ നവജാത ശിശുക്കളും രണ്ട് അമ്മമാരും ഉള്‍പ്പെടും.
ഒരു ആരോഗ്യ പ്രവര്‍ത്തകനെ വെടിവച്ചു കൊല്ലുകയും ചെയ്‌തു. കൂടാതെ ഗുരുതര പരിക്കേറ്റ സ്ത്രീയുടെ കാല്‍പ്പാദം മുറിച്ചു മാറ്റേണ്ടി വന്നു. ഇസ്രയേല്‍ സൈന്യത്തിൻ്റെ ഭീഷണി ആരോഗ്യ പ്രവര്‍ത്തകരെയും ആശുപത്രിയിലുള്ള പുരുഷൻമാരെയും ആശുപത്രി മുറ്റത്ത് നിര്‍ത്തി കൊല്ലുമെന്നാണ്.

ആശുപത്രില്‍ 65 പേരാണ് അത്യാഹിത വിഭാഗത്തിലും തീവ്രപരിചരണ വിഭാഗത്തില്‍ 12 കുട്ടികളും മാസം തികയാതെ ജനിച്ച ആറ് കുട്ടികളും 100 ആരോഗ്യ പ്രവര്‍ത്തകരുമാണുള്ളത്. 3000 പേരാണ് ആക്രമണത്തെ തുടര്‍ന്ന് അഭയം തേടിയെത്തിയത്.
ഇസ്രയേല്‍ ആക്രമണം കടുപ്പിച്ച സ്ഥലങ്ങളില്‍ തെക്കൻ ഗാസയിലെ റാഫയുമുണ്ട്. വ്യാപകമായ ബോംബാക്രമണമാണ് നുസെയ്‌റത്ത് അഭയാര്‍ഥി ക്യാമ്പില്‍ നടക്കുന്നത്. ബോംബിട്ട് തകര്‍ത്തത്തില്‍ ബെയ്‌ത് ഹനൂനിലെ ഐക്യരാഷ്‌ട്ര സംഘടനയുടെ സ്‌കൂളുമുണ്ട്. ഇതിനിടയില്‍ റാഫയില്‍ അതിസാരവും ചിക്കൻപോക്‌സും വ്യപാകമാകുന്നു. ഗാസയില്‍ മരിച്ചവരുടെ എണ്ണം 18,000 കവിഞ്ഞു.
