
വാഷിംഗ്ടൺ: ഇറാനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച സംഭവത്തിൽ ഒരു പാടി മുന്നിൽ കയറി പാകിസ്ഥാൻ. പാകിസ്താൻ്റെ ആവശ്യപ്രകാരമാണ് തീരുമാനമെന്നാണ് ട്രംപ് അറിയിച്ചതോടെയാണ് ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ പാകിസ്ഥാൻ കൂടുതൽ കരുത്ത് ആർജ്ജിച്ചത്. രണ്ടാഴ്ച ആക്രമണം ഉണ്ടാകില്ലെന്നും ഹോർമുസ് തുറക്കാൻ ഇറാൻ സമ്മതിച്ചെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് ഇന്ത്യൻ സമയം ബുധനാഴ്ച്ച പുലർച്ചയോടെ അറിയിച്ചത്. ഇതോടെ ലോകം ആശങ്കയോടെ കണ്ടുനിന്ന നിർണ്ണായക ദിവസം കടന്നുപോയി. ഇറാനെ ഇല്ലാതാക്കുമെന്ന ട്രംപിൻ്റെ കർശന ഭീഷണിക്ക് പിന്നാലെയാണ് പാകിസ്ഥാൻ്റെ നിർണ്ണായക ഇടപെടൽ. ഇറാൻ- അമേരിക്ക യുദ്ധത്തിൽ ശാശ്വത പരിഹാരം ആവശ്യമാണെന്നും അതിനായി ചർച്ചകൾ തുടരുമെന്നും പകിസ്ഥാൻ വ്യക്തമാക്കി. ഇതിൻ്റെ ഭാഗമായി വെള്ളിയാഴ്ച പാകിസ്താനിലെ ഇസ്ലാമാബാദിൽ ചർച്ചകൾ നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഇറാനിയൻ സായുധ സേനയുടെ സഹകരണത്തോടെ രണ്ടാഴ്ച ഹോർമുസിലൂടെ സുരക്ഷിതമായ ഗതാഗതം സാധ്യമാകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ചർച്ചയിൽ ഇറാൻ്റെ പത്ത് നിബന്ധനകൾ യു.എസ് അംഗീകരിച്ചതായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അറിയിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കുമെന്ന് ഇറാൻ സമ്മതിച്ചതിനെ തുടർന്നാണ് ആക്രമണം പൂർണമായും നിർത്തിവെയ്ക്കാൻ ട്രംപ് സമ്മതിച്ചതെന്നാണ് വിവരം. വെടിനിർത്തൽ അംഗീകരിച്ചതായി ഇറാനും അറിയിച്ചിട്ടുണ്ട്. അതേസമയം വെടിനിർത്തൽ പ്രഖ്യാപത്തിന് പിന്നാലെ എണ്ണവില കുറഞ്ഞു. നിലവിൽ ഒരു ബാരലിന് 90ഡോളറായി വില കുറഞ്ഞിട്ടുണ്ട്.
