കാടുപിടിച്ച ആധുനിക ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടില്‍ വിജിലന്‍സ് സംഘത്തിൻ്റെ പരിശോധന; ഉദ്യോഗസ്ഥര്‍ കൃത്യവിലോപം കാണിച്ചു, നടപടി ആവശ്യപ്പെടുമെന്ന് മുന്നറിയിപ്പ്

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing കാടുപിടിച്ച ആധുനിക ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടില്‍ വിജിലന്‍സ് സംഘത്തിൻ്റെ പരിശോധന; ഉദ്യോഗസ്ഥര്‍ കൃത്യവിലോപം കാണിച്ചു, നടപടി ആവശ്യപ്പെടുമെന്ന് മുന്നറിയിപ്പ്

കാസര്‍കോട്: ബേളയില്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച ആധുനിക രീതിയിലുള്ള ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടും ഓഫീസും ഇനിയും തുറന്നു പ്രവര്‍ത്തിക്കാത്തത് ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്ന് സ്ഥലം പരിശോധിച്ച വിജിലന്‍സ് സംഘം വിലയിരുത്തി. വിജിലന്‍സ് ഡി.വൈ.എസ്.പി വി.കെ വിശ്വംഭരന്‍ നായരുടെ നേതൃത്വത്തില്‍ ചൊവാഴ്‌ചയായിരുന്നു പരിശോധന നടന്നത്. ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ടെസ്റ്റ് ഗ്രൗണ്ട് കാടുമുടി കിടക്കുകയാണ്. നാലുകോടിയോളം രൂപ ചെലവഴിച്ചാണ് ഗ്രൗണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ടെസ്റ്റ് ഗ്രൗണ്ടില്‍ 50ലധികം ക്യാമറകള്‍ സ്ഥാപിച്ചതായും കണ്ടെത്തി. ജര്‍മ്മന്‍ ടെക്‌നോളജിയില്‍ വികസിപ്പിച്ച് അവിടെ നിന്നും ഇറക്കുമതി ചെയ്‌ത വിവിധ യന്ത്രങ്ങള്‍ ഉള്‍പ്പെടെ ഇവിടെ സ്ഥാപിച്ച് നാലുവര്‍ഷം പിന്നിടുകയാണ്. രണ്ട് ഏക്കര്‍ സ്ഥലത്ത് ടെസ്റ്റിങ്ങ് ഗ്രൗണ്ടിന് ആവശ്യമായ ആധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ച് എല്ലാ പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ചിട്ടും ഗ്രൗണ്ട് ഇനിയും ടെസ്റ്റിനായി തുറന്നു കൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ലെന്ന് വിജിലന്‍സ് സംഘം കണ്ടെത്തി.

നിരവധി ക്യാമറകളുടെ മുന്നില്‍ ടെസ്റ്റ് നടത്തുമ്പോള്‍ അനധികൃതമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് തിരിച്ചറിവാണ് ഈ സംവിധാനം ഉപയോഗിക്കുന്നതില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യം കുറഞ്ഞു വരുന്നതെന്നും വിജിലന്‍സ് സംഘം സംശയമുയര്‍ത്തിയിട്ടുണ്ട്.

എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലം ഡ്രൈവിങ്ങ് ടെസ്റ്റിനായി കണ്ടെത്തിയതും സംശയം ഉയര്‍ത്തിയിട്ടുണ്ട്. ഇതുവരെയും ഉപയോഗിക്കാത്തതിനാല്‍ ക്യാമറകളും യന്ത്രങ്ങളും നശിച്ചു കൊണ്ടിരിക്കുകയാണ്. വലിയ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുന്ന സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് ഡയറക്ടര്‍ക്ക് പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് സംഘം അറിയിച്ചു.

പരിശോധന സംഘത്തില്‍ വിജിലന്‍സ് അസിസ്റ്റണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരായ വി.ടി സുഭാഷ് ചന്ദ്രന്‍, കെ.വി ശ്രീനിവാസന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി.കെ രഞ്ജിത്ത് കുമാര്‍, വി.രാജീവന്‍, കാസര്‍കോട് ലാന്‍ഡ് അക്യുസിഷന്‍ തഹസില്‍ദാര്‍ മായ എന്നിവരും ഉണ്ടായിരുന്നു.

0Shares