
ആജീവനാന്ത മരുന്നുകളുടെ സഹായത്തിലാകും അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയരായവര്‍ പിന്നീട് ജീവൻ നിലനിര്‍ത്തുക. അവയവം മാറ്റി വെക്കപ്പെടുന്ന സമയം മുതല്‍ മരുന്നുകളുടെ സഹായത്തോടെ ആകും പ്രവര്‍ത്തനം. എന്നാല്‍ ബ്രിട്ടണില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യൻ വംശജയായ എട്ട് വയസുകാരി അതിഥി.
യു.കെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എൻ.എച്ച്.എസ്) റിപ്പോര്‍ട്ട് പ്രകാരം, അവയവമാറ്റ ശസ്ത്രക്രിയ ചെയ്‌ത അതിഥി മരുന്നില്ലാതെയാകും ഇനി ജീവിക്കുക. ആരോഗ്യ രംഗത്ത് ആദ്യമായാണ് അവയവ മാറ്റം നടത്തിയ ഒരാള്‍ മരുന്നില്ലാതെ ജീവിക്കുന്നത്. രോഗപ്രതിരോധ സംവിധാനത്തില്‍ നടത്തിയ മാറ്റങ്ങളാണ് ഇതിന് പിന്നില്‍.

അപൂര്‍യിന ജനിതക രോഗ ബാധ ആയിരുന്നു അതിഥി ശങ്കര്‍ എന്ന എട്ടുവയസുകാരിക്ക്. ആരോഗ്യനില വഷളാകുന്നുവെന്ന കണ്ടതോടെ അമ്മയുടെ മജ്ജ സ്വീകരിച്ചു. മൂന്ന് മാസങ്ങള്‍ക്ക് ശേഷം കുട്ടിയ്‌ക്ക് വൃക്കയും അമ്മ നല്‍കി. എന്നാല്‍ ശസ്ത്രക്രിയയ്‌ക്ക് ശേഷം അത്ഭുതം സംഭവിക്കുക ആയിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
മറ്റാരാളുടെ അവയവം നമ്മുടെ ശരീരത്തില്‍ തുന്നിച്ചേര്‍ത്താല്‍ ശരീരം അതിനെ സ്വീകരിക്കില്ല. അതുകൊണ്ട് മരുന്നിൻ്റെ സഹായത്തിലാണ് അവ പ്രവര്‍ത്തിക്കുക. എന്നാല്‍ അതിഥിയുടെ ശരീരത്തില്‍ അങ്ങനെ സംഭവിച്ചില്ല. അമ്മയുടെ വൃക്ക അവളുടെ ശരീരത്തില്‍ കൃത്യമായി പ്രവര്‍ത്തിച്ചു. മറ്റ് മരുന്നുകളുടെ സഹായമില്ലാതെ തന്നെ. തൻ്റെ കരിയറില്‍ ആദ്യത്തെ സംഭവമാണ് ഇതെന്ന് ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നല്‍കിയ ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ പീഡിയാട്രിക് നെഫ്രോളജി ആൻഡ് ട്രാൻസ്പ്ലാൻറേഷൻ പ്രൊഫസര്‍ സ്റ്റീഫൻ മാര്‍ക്ക് പറഞ്ഞു.
മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ചെയ്‌തപ്പോള്‍ തന്നെ അവളുടെ ശരീരം അമ്മയുടേതിന് സമാനമായി പ്രവര്‍ത്തിച്ച് തുടങ്ങിയിരുന്നു. അമ്മയുടെ പ്രതിരോധ ശേഷി അവള്‍ക്ക് ലഭിച്ചതായും ഡോക്ടര്‍ സൂചിപ്പിച്ചു. ഇതാണ് വൃക്കകള്‍ പ്രവര്‍ത്തിക്കാൻ കാരണമായത്. സമാനമായ രീതിയില്‍ മജ്ജയും അവയവും ഒരേ ദാതാവില്‍ നിന്ന് സ്വീകരിച്ച് മറ്റ് രേഗികളെയും രക്ഷിക്കാൻ കഴിയുമോയെന്ന് പഠനം നടത്തുമെന്നും വൈദ്യശാസ്ത്രജ്ഞര്‍ പറഞ്ഞു.
മരണവുമായി മല്ലിടുന്നതിനിടെ പരീക്ഷണമെന്ന രീതിയിൽ അതിഥിക്ക് അമ്മയുടെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. പ്രകടമായ മാറ്റം കണ്ടെങ്കിലും വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരുന്നു. ചെറിയ ശരീരത്തില്‍ അമിതമായി ഡയാലിസിസ് ചെയ്‌തതിനാല്‍ വളരെ ക്ഷീണതയായിരുന്നു അതിഥി. തുടര്‍ന്ന് ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമം എന്ന രീതിയിലാണ് വൃക്ക മാറ്റി വെച്ചത്.
മജ്ജ മാറ്റി വെച്ച ശരീരത്തില്‍ വൃക്കകള്‍ പ്രവര്‍ത്തക്ഷമം ആകുമോയെന്ന ആശങ്ക ഡോക്ടര്‍മാര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ജീവൻ രക്ഷിച്ചതിനൊപ്പം പുതുചരിത്രം കൂടിയാണ് സൃഷ്ടിക്കപ്പെട്ടത്. വൃക്ക മാറ്റിവെച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അതിഥി തിരികെ ജീവിതത്തിലേക്കെത്തി. കുട്ടി ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണ്.
