
കാസർകോട്: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ സുരക്ഷ ശക്തമാക്കാന്‍ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല വകുപ്പ് മേധാവികളുടെ യോഗം തീരുമാനിച്ചു. ജില്ലാ ഭരണകൂടം നടത്തുന്ന സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുക്കാനെത്തുന്ന പൊതുജനങ്ങള്‍ 15ന് രാവിലെ എട്ടിനു മുമ്പായി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കണം. ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. അംഗീകൃത മാധ്യമപ്രവര്‍ത്തകര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
കര്‍ശനസുരക്ഷാ പരിശോധനകള്‍ക്ക് ശേഷമേ സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിക്കു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പോലീസ് പരിശോധനകള്‍ കര്‍ശനമാക്കും. ജില്ലയുടെ അതിര്‍ത്തികളില്‍ പോലീസ് പരിശോധനകള്‍ ആരംഭിച്ചു. ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് എന്നിവ ബസ് സ്റ്റാന്‍ഡുകള്‍, മാളുകള്‍, പൊതുവിടങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനകള്‍ നടത്തും. റെയില്‍വേ സ്റ്റേഷനുകള്‍, റെയില്‍വേ ട്രാക്ക് എന്നിവിടങ്ങളിലും പരിശോധനകളുണ്ടാകും.

വനം മേഖലകളില്‍ വന വകുപ്പും, പോലീസും സംയുക്ത പരിശോധനകള്‍ നടത്തും. തീരദേശങ്ങളില്‍ കോസ്റ്റല്‍ പോലീസിൻ്റെ പരിശോധനയും നടക്കും. സ്വാതന്ത്ര്യദിനത്തില്‍ ഗതാഗതനിയന്ത്രണം പോലീസ് ഏറ്റെടുക്കാനും യോഗത്തില്‍ തീരുമാനമായി.
എ.ഡി.എം എ.കെ.രമേന്ദ്രന്‍, അഡിഷണല്‍ എസ്പി പി.കെ.രാജു, സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്പി പി.കെ.സുധാകരന്‍, കാസര്‍കോട് ഡി.വൈ.എസ്പി വി.വി.മനോജ്, കാഞ്ഞങ്ങാട് ഡി.വൈ.എസ്പി പി..ബാലകൃഷ്ണന്‍ നായര്‍, ബേക്കല്‍ ഡി.വൈ.എസ്പി സി.കെ.സുനില്‍കുമാര്‍, ഡി.എം.ഒ ഡോ.എ.വി.രാംദാസ്, ഡി.ഡി.ഇ കെ.വി.പുഷ്പ, പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാര്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
