രാജ്യത്തെ ഏറ്റവും വലിയ നോട്ട് വേട്ട; കോണ്‍ഗ്രസ് എം.പിയുടെ വീട്ടില്‍ നിന്ന് കിട്ടിയത് 351 കോടി, അഞ്ചുദിവസം നീണ്ട നോട്ടെണ്ണൽ അവസാനിച്ചു

You are currently viewing രാജ്യത്തെ ഏറ്റവും വലിയ നോട്ട് വേട്ട; കോണ്‍ഗ്രസ് എം.പിയുടെ വീട്ടില്‍ നിന്ന് കിട്ടിയത് 351 കോടി, അഞ്ചുദിവസം നീണ്ട നോട്ടെണ്ണൽ അവസാനിച്ചു

രാജ്യസഭാ എം,പി ധീരജ് സാഹുവിൻ്റെ ഒഡീഷയിലെ വീട്ടില്‍ നിന്നും ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് 351 കോടി രൂപ. അഞ്ചുദിവസം നീണ്ട നോട്ടെണ്ണല്‍ അവസാനിച്ചു. പിടിച്ചെടുത്ത നോട്ടുകൾ 200 ബാഗുകളിലേക്ക് മാറ്റിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു

ഒറ്റ ഓപ്പറേഷനില്‍ ഒരു അന്വേഷണ ഏജന്‍സി നടത്തുന്ന ഏറ്റവും വലിയ കള്ളപ്പണ വേട്ടയാണിതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. റെയ്‌ഡ്‌ ആരംഭിച്ചത് ബുധനാഴ്‌ചയാണ്. ഒഡീഷയിലും ജാര്‍ഖണ്ഡിലുമായി ഇരുപത്തഞ്ചോളം സ്ഥാപനങ്ങളിലാണ് റെയ്‌ഡ്‌ നടത്തിയത്. ബൗദ് ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡുമായും രാജ്യത്തെ മുന്‍നിര മദ്യനിർമാണ കമ്പനിയായ ബള്‍ഡിയോയുമായും ബന്ധമുള്ള സ്ഥാപനങ്ങളിലായിരുന്നു റെയ്‌ഡ്‌.

സാഹുവിന് പങ്കാളിത്തമുള്ളവയാണ് ഈ സ്ഥാപനങ്ങളെന്ന് ആദായ നികുതി വൃത്തങ്ങള്‍ അറിയിച്ചു. നൂറിലേറെ ഉദ്യോഗസ്ഥരാണ് റെയ്‌ഡിൽ പങ്കെടുത്തത്. ഒഡീഷയിലെ ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പണവും കണ്ടെടുത്തിരിക്കുന്നത്. നോട്ടുകള്‍ എണ്ണിത്തീര്‍ക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ ആദായനികുതി വകുപ്പ് 40 യന്ത്രങ്ങളാണ് എത്തിച്ചത്.

പിടിച്ചെടുത്ത പണം സംസ്ഥാനത്തെ സര്‍ക്കാര്‍ ബാങ്കുകളിലേക്ക് എത്തിക്കുമെന്നാണ് വിവരം. 1977 മുതല്‍ കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിലുള്ള സാഹു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലുടെയാണ് ഉയര്‍ന്നുവന്നത്.

2009-ലാണ് സാഹു രാജ്യസഭാ എം.പിയാകുന്നത്. 2010ല്‍ വീണ്ടും രാജ്യസഭയിലെത്തി. 2018-ലാണ് മൂന്നാം തവണ എം.പിയാകുന്നത്. നിരവധി പാര്‍ലമെണ്ട് കമ്മിറ്റികളില്‍ അംഗമായ സാഹു കോണ്‍ഗ്രസിൻ്റെ രാജ്യസഭയിലെ പ്രധാന മുഖങ്ങളില്‍ ഒന്നാണ്.

2018ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സ്വത്ത് വിവരങ്ങളില്‍ ഒരു കോടി രൂപ വാര്‍ഷിക വരുമാനമുണ്ടെന്നാണ് കാണിച്ചിരിക്കുന്നത്.

ബി.എം.ഡബ്ല്യൂ, റേഞ്ച് റോവര്‍ ഉള്‍പ്പടെ നാല് വാഹനങ്ങളുണ്ട്. ഭാര്യക്ക് 94.5 ലക്ഷത്തിൻ്റെ 3.1 കിലോ സ്വര്‍ണവും 26.16 ലക്ഷം വിലമതിക്കുന്ന വജ്രാഭരണങ്ങളുമുള്ളതായി സത്യവാങ്മൂലത്തില്‍ പറയുന്നു.

34.47 കോടിയുടെ സ്വത്ത് വകകളുള്ളതായും തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ ഉണ്ട്.

അതേസമയം, വൻനോട്ടുശേഖരം പിടിച്ചെടുത്തതോടെ സാഹുവിനെ കോൺഗ്രസ് പാർട്ടി കൈവിട്ടു. കള്ളപ്പണ ഇടപാടില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് കേന്ദ്രനേതാക്കള്‍ പറയുന്നത്. ഇതിനിടെ ധീരജ് സാഹു ഒളിവില്‍ പോയതായതായാണ് സൂചന. ഇയാളെ കണ്ടെത്താനുള്ള നീക്കങ്ങളിലാണ് വിവിധ കേന്ദ്ര ഏജന്‍സികള്‍.

0Shares