
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പിതാവ് മധുസൂധനനാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. മകളുടെ മരണത്തിൽ ദുരൂഹത സംശയിക്കുന്നുവെന്ന് പിതാവ് പറഞ്ഞു. ഐ.ബിയിലെ ഒരു ഉദ്യോഗസ്ഥനുമായി മേഘക്ക് സൗഹൃദം ഉണ്ടായിരുന്നു. ട്രെയിനിങ് സമയത്തെ അടുപ്പമായിരുന്നു. ഇത് സംബന്ധിച്ച് വീട്ടിൽ പറഞ്ഞിട്ടുണ്ടെന്നും മധുസൂധനൻ പറഞ്ഞു. മേഘയുടെ മരണം ആത്മഹത്യ എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഐ.ബിയിൽ തന്നെ ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയായ യുവാവുമായി അടുപ്പമുണ്ടായിരുന്നു. യുവാവ് ബന്ധത്തിൽ നിന്ന് പിന്മാറിയതിന്‍റെ മനോവിഷമത്തിൽ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.
ജോലി കഴിഞ്ഞ് തിരികെ താമസസ്ഥലത്തേക്ക് പോകുന്ന വഴി റെയിൽവേ പാത ഇല്ല. റെയിൽവേ പാത ഉള്ള സ്ഥലത്തേക്ക് എന്തിനു മേഘ പോയി എന്നത് തന്നെ സംശയകരമാണ്. ഇക്കാര്യങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം വേണം. മേഘ അവസാനമായി ആരോട് സംസാരിച്ചു എന്നതും കണ്ടെത്തണം. ജോലി കിട്ടിയിട്ട് 13 മാസമേ ആയൊള്ളൂവെന്നും പിതാവ് പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന മേഘയെ ഇന്നലെ രാവിലെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ റെയിൽവേ പാളത്തിൽ കാണുന്നത്. സംഭവത്തിൽ കുടുംബം പരാതി നൽകിയ സാഹചര്യത്തിൽ ഐ.ബിയും പോലീസും വിശദമായ അന്വേഷണം നടത്തും. മേഘയുടെ സംസ്കാരം വീട്ടുവളപ്പിൽ നടന്നു. അച്ഛൻ ഐ.ടി.ഐയിൽ മുൻ അധ്യാപകനായിരുന്നു. അമ്മ റവന്യൂ വകുപ്പിലാണ് ജോലി ചെയ്യുന്നത്.
