
കുറ്റിക്കോൽ (കാസർകോട്): സ്വന്തമായി വീടെന്ന സ്വപ്നം ബാക്കിയാക്കി ഹോട്ടലുടമ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കുറ്റിക്കോൽ പതിക്കാൽ കുളത്തിങ്കാലിലെ ടി.രാജൻ (49)ആണ് വ്യാഴാഴ്ച പുലർച്ചെ നാലരയോടെ മരിച്ചത്. വണ്ണാപുരക്കാൽ മുത്തപ്പൻ പൊടിക്കളത്തിൽ പുലർച്ചെ അന്തിത്തിറ കാണാൻ വരാമെന്ന് സുഹൃത്തുക്കളോട് പറഞ്ഞ് പോയി കിടന്നതായിരുന്നു. രാവിലെ വിളിച്ചിട്ടും ഉണരാത്തതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏറെക്കാലമായി ഹോട്ടൽ അനശ്വര നടത്തിവരികയായിരുന്നു. ബുധനാഴ്ച രാജൻ പുതുതായി നിർമ്മിക്കുന്ന വീടിന്റെ കട്ടിലവെക്കൽ കർമ്മം നടന്നിരുന്നു. ദുഃശീലങ്ങളൊന്നുമില്ലാത്ത രാജന്‍റെ ആകസ്മിക മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തി.
പരേതനായ കുളത്തിങ്കാൽ രാമന്‍റെ മകനാണ്. ചിരുതയാണ് അമ്മ. ഭാര്യ ശ്രീലത. വിദ്യാർത്ഥികളായ അഭിനവ്, അനശ്വര എന്നിവർ മക്കളാണ്. സഹോദരങ്ങൾ: പരേതനായ കെ.ടി കുമാരൻ, കെ.ടി രാഗിണി (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കാറഡുക്ക), കെ.ടി മധുസൂദനൻ (അനശ്വര ഇലക്ട്രോണിക്സ്), യശോദ കുറ്റിക്കോൽ, നിർമല മാങ്ങാട്, ബിജുരാമൻ (ദുബായ്).
ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമന രാമചന്ദ്രൻ, സി.പി.എം ഏരിയ സെക്രട്ടറി സി.ബാലൻ, ലോക്കൽ സെക്രട്ടറി ടി.ബാലൻ, സി.ചാത്തുക്കുട്ടി, എം.അനന്തൻ,ബ്രാഞ്ച് സെക്രട്ടറി സി.ജനാർദ്ദനൻ, പഞ്ചായത്ത് പ്രസിഡണ്ട് പി.ജെ ലിസി, പി.ഗോപിനാഥൻ വെള്ളാല ബലരാമൻ നമ്പ്യാർ, കെ.ആർ കുഞ്ഞിക്കണ്ണൻ, രാജൻ പെരിയ, ടി.മാലിങ്കൻ തുടങ്ങിയവർ അനുശോചനം അറിയിച്ചു.
