
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.ഡി.പി.ആറിന് കേന്ദ്ര അനുമതി ഇല്ലെന്നരിക്കെ സാമൂഹികാഘാത പഠനം നടത്തിയത് എന്തിനാണ്?. അതിനായി ഇത്രയധികം പണം ചെലവാക്കിയത് എന്തിനാണെന്നും കോടതി ചോദിച്ചു.
സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യങ്ങള്‍.കഴിഞ്ഞ ദിവസം ഡി.പി.ആറുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം റെയില്‍വേ മന്ത്രാലയം സമര്‍പ്പിച്ചിരുന്നു. ഡി.പി.ആറുമായി ബന്ധപ്പെട്ട രേഖകളൊന്നും സര്‍ക്കാര്‍ നല്‍കിയിരുന്നില്ലെന്ന് സത്യവാങ്മൂലത്തില്‍ റെയില്‍വേ വ്യക്തമാക്കിയിരുന്നു.ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഡി.പി.ആറിന് കേന്ദ്രാനുമതി ഇല്ലെന്നിരിക്കെ സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്തുഗുണമാണ് ഉള്ളതെന്ന് ഹൈക്കോടതി ചോദിച്ചത്.

എന്തിന് വേണ്ടിയാണ് ഇത്രയധികം പണം ചെലവഴിച്ചത്? ഇതയധികം പണം ചെലവഴിച്ചിട്ടും പദ്ധതി എവിടെ എത്തി നില്‍ക്കുന്നു? . കേന്ദ്രസര്‍ക്കാരിന് പദ്ധതിയില്‍ താല്‍പര്യം ഇല്ലെന്നറിയിച്ചിട്ടും ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിന് എന്തിനെന്നും കോടതി ചേദിച്ചു.
പദ്ധതിയുടെ പേരില്‍ നാടകം കളിക്കുകയാണന്നു കുറ്റപ്പെടുത്തിയ കോടതി, മഞ്ഞക്കല്ലിനെയും പരിഹസിച്ചു. രാവിലെയാകുമ്പോൾ മഞ്ഞക്കല്ലുമായി ആരൊക്കെയോ വീടിനുമുന്നില്‍ കയറിവരുമെന്നും ഇതൊക്കെ എന്തിനാണെന്ന് ആര്‍ക്കുമറിയില്ലെന്നും കോടതി പരിഹസിച്ചു.
