
കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ കൂട്ടത്തോല്‍വിയുടെ കാരണം അന്വേഷിച്ച് ഹൈക്കമാന്‍ഡ്. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കമാന്‍ഡ് കെ.പി.സി.സിക്ക് നിര്‍ദ്ദേശം നല്‍കി. മുല്ലപ്പള്ളിയെ നീക്കിയേക്കാൻ സാധ്യതയുണ്ടെങ്കിലും പ്രതിപക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ രമേശ് ചെന്നിത്തലയോട് ആവശ്യപ്പെടില്ലെന്നാണ് സൂചന.

രാഹുല്‍ഗാന്ധിയും, പ്രിയങ്കഗാന്ധിയും നടത്തിയ പ്രചാരണത്തോടെ കേരളം ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷ പാളിയിരുന്നു. നേരിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷ പാളിയ സാഹചര്യമാണ് ഹൈക്കമാന്‍ഡ് പരിശോധിക്കുന്നത്. അതേസമയം കേരളത്തിലേക്ക് നേരത്തെ അയച്ച ദേശീയ നിരീക്ഷക സംഘവും പരാജയ കാരണം വിലയിരുത്തും.
പാര്‍ട്ടി നേതൃത്വത്തിന് തെരഞ്ഞെടുപ്പ് ആവേശം പോരായിരുന്നുവെന്നും, സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചലനമുണ്ടാക്കിയില്ലെന്നും സംസ്ഥാനത്ത് പ്രചാരണം നടത്തിയ ചില ദേശീയ നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചതാണ് വിവരം. നിലവിൽ മുല്ലപ്പള്ളിയെ മാറ്റണമെന്ന ആവശ്യം ഹൈക്കമാന്‍ഡിന് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കുകയാണ്.
