
കോട്ടയം: ബിന്ദുവിൻ്റെ വീട് സന്ദര്‍ശിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഞായറാഴ്ച്ച രാവിലെ 7 മണിയോടെയാണ് മന്ത്രി ബിന്ദുവിൻ്റെ വീട്ടിലെത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിൻ്റെ വീടാണ് ആരോഗ്യ മന്ത്രി സന്ദർശിച്ചത്. മന്ത്രിക്കൊപ്പം സി.പി.ഐ.എം നേതാവ് കെ അനില്‍ കുമാര്‍ അടക്കമുള്ള നേതാക്കളുണ്ടായിരുന്നു. മന്ത്രിയെ കെട്ടിപ്പിടിച്ച് ബിന്ദുവിൻ്റെ അമ്മ സീതാലക്ഷ്മി സ്വീകരിച്ചു. പിന്നീട് വൈകാരിക രംഗങ്ങളാണുണ്ടായത്.
ബിന്ദുവിൻ്റെ അസാന്നിധ്യം കുടുംബത്തിനുണ്ടാക്കിയ ആഘാതം സംബന്ധിച്ച് അമ്മ പറഞ്ഞപ്പോള്‍ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതന്‍ ആവശ്യപ്പെട്ടു. മകന് അവന്‍ പഠിച്ച കോഴ്‌സുമായി ബന്ധപ്പെട്ട് സ്ഥിരം ജോലി നല്‍കണമെന്ന് വിശ്രുതന്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി സംസാരിച്ച് ഇക്കാര്യത്തില്‍ നടപടിയെടുക്കാമെന്ന് മന്ത്രി അറിയിച്ചു. മന്ത്രി രാജിവെക്കണമെന്ന അഭിപ്രായം വ്യക്തിപരമായി എനിക്കില്ല എന്ന് വിശ്രുതന്‍ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ പറഞ്ഞ വാക്ക് പാലിക്കുമെന്നാണ് കരുതുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ വീട് നവീകരിക്കാനുള്ള എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രിയുടെ സാനിധ്യത്തിൽ പാർട്ടി നേതാക്കൾ അറിയിച്ചു.
