ഹർത്താൽ അക്രമം; കെഎസ്ആർടിസി ആവശ്യപ്പെട്ട 5.20 കോടി പോപ്പുലർഫ്രണ്ട് കോടതിയിൽ കെട്ടിവെക്കണമെന്ന് ഹൈക്കോടതി

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing ഹർത്താൽ അക്രമം; കെഎസ്ആർടിസി ആവശ്യപ്പെട്ട 5.20 കോടി പോപ്പുലർഫ്രണ്ട് കോടതിയിൽ കെട്ടിവെക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഹർത്താൽ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചു. ഹർത്താലിനിടെയുണ്ടായ നാശനഷ്ടങ്ങളുടെ പേരിൽ കെഎസ്ആർടിസിയും സർക്കാരും ആവശ്യപ്പെട്ട 5.20 കോടി രൂപ കോടതിയിൽ കെട്ടിവെക്കാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽയിത്. ഇക്കാര്യത്തിൽ എല്ലാ മജിസ്ട്രേറ്റ് കോടതികൾക്കും മാർഗനിർദേശം നൽകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കേസിൽ എതിർകക്ഷികളായ പോപ്പുലർ ഫ്രണ്ടും പിഎഫ്ഐ സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറുമാണ് ഈ തുക കെട്ടിവയ്ക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. രണ്ടാഴ്‌ചയ്ക്കകം തുക കെട്ടിവയ്ക്കണമെന്നും ഡിവിഷൻ ബെ‍ഞ്ച് ഉത്തരവിട്ടു.

തുക കെട്ടിവെച്ചില്ലെങ്കിൽ റവന്യൂ റിക്കവറി ആക്ട് അനുസരിച്ചുള്ള തുടർനടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി. അർഹരായവർക്ക് പണം നൽകാൻ ക്ലെയിംസ് കമ്മീഷണറേയും ഹൈക്കോടതി നിശ്ചയിച്ചു. അഡ്വ. പി.ഡി ശാർങധരൻ ആണ് ക്ലെയിംസ് കമ്മീഷണർ.

ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മുമ്പാകെയാണ് തുക കെട്ടി വയ്‌ക്കേണ്ടത്. ഇങ്ങനെ കെട്ടിവയ്ക്കുന്ന തുക ക്ലെയിംസ് കമ്മീഷണർ മുഖേന വിതരണം ചെയ്യും. സർക്കാരും കെഎസ്ആർടിസിയും നൽകിയ കണക്ക് പ്രകാരമാണ് കോടതി തുക നിശ്ചയിച്ചത്. നഷ്ടം ഇതിലധികമാണെങ്കിൽ ആ തുകയും ക്ലെയിംസ് കമ്മീഷണർക്ക് മുമ്പാകെ കെട്ടിവയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.

പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറിനെ കേരളത്തിലെ മുഴുവൻ കേസുകളിലും പ്രതിയാക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഹർത്താലിൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. മിന്നൽ ഹർത്താലിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.

0Shares