
തിരുവനന്തപുരം: സുപ്രീം കോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിൻ്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി. മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഹാരിസ് ബീരാൻ്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഡല്‍ഹി കെ.എം.സി.സി അധ്യക്ഷനാണ്.
തിരുവനന്തപുരത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. പൗരത്വ നിയമഭേഗതി അടക്കമുള്ള കേസുകളില്‍ മുസ്ലിം ലീഗിനായി സുപ്രീം കോടതിയില്‍ ഹാജരായിരുന്നത് ഹാരിസ് ബീരാനാണ്. മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ വി.കെ ബീരാൻ്റെ മകനാണ്.

എം.എസ്.എഫിലൂടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹാരിസ് ബീരാന്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ലോയേഴ്‌സ് ഫോറം അധ്യക്ഷനുമാണ്. വലിയ ഉത്തരവാദിത്തം ആണെന്നും, പാര്‍ട്ടി തന്നില്‍ അര്‍പ്പിച്ച വിശ്വാസം നിറവേറ്റുമെന്നും സ്ഥാനാര്‍ത്ഥിത്വത്തോട് ഹാരിസ് ബീരാന്‍ പ്രതികരിച്ചു.
ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, യുവനേതാക്കളായ പി.കെ ഫിറോസ്, ഫൈസല്‍ ബാബു തുടങ്ങിയവരുടെ പേരുകള്‍ നേരത്തെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ഉയര്‍ന്നു കേട്ടിരുന്നു. സംസ്ഥാനത്ത് ഒഴിവുവരുന്ന മൂന്ന് സീറ്റുകളില്‍ ഒരെണ്ണം പ്രതിപക്ഷത്തിന് ലഭിക്കും. ഇതിലാണ് ഹാരിസ് ബീരാന്‍ മത്സരിക്കുക.
