
കൊല്‍ക്കത്ത: ബിരുദദാന ചടങ്ങിന് തൊട്ടുമുമ്പായി കൊല്‍ക്കത്ത ജാദവ്പൂര്‍ സര്‍വകലാ ശാലയിലെ ഇടക്കാല വൈസ്. ചാൻസലര്‍ ബുദ്ധദേബ് സാഹുവിനെ ചുമതലയില്‍ നിന്ന് നീക്കി ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ്. എന്നാല്‍, ഗവര്‍ണര്‍ ചുമതല നീക്കി മണിക്കൂറുകള്‍ക്കകം വി.സിയുടെ ചുമതല സംസ്ഥാന സര്‍ക്കാര്‍ പുന:സ്ഥാപിച്ചു. ബിരുദദാന ചടങ്ങ് വി.സിയുടെ നേതൃത്വത്തില്‍ തന്നെ നടക്കുമെന്നും പ്രഖ്യാപിച്ചു.
രാജ്യത്തെ തന്നെ പ്രമുഖ സര്‍വകലാ ശാലകളിലൊന്നായ ജാദവ്പൂരിലെ പ്രധാന പരിപാടികളിലൊന്നാണ് ബിരുദദാന ചടങ്ങ്. ഡിസംബര്‍ 24ന് നടക്കുന്ന ചടങ്ങിന് തലേദിവസം മുമ്പണ് വി.സിയെ പുറത്താക്കി ഗവര്‍ണര്‍ ഉത്തരവിടുന്നത്.
അച്ചടക്ക നടപടിയുടെ ഭാഗമായാണ് ചാൻസലര്‍ കൂടിയായ ഗവര്‍ണര്‍ ശനിയാഴ്‌ച വൈകീട്ട് വി.സിയെ പുറത്താക്കി ഉത്തരവിട്ടത്.

ഈ നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രൂക്ഷ വിമര്‍ശനാം ഉയര്‍ത്തിയിരുന്നു. തുടര്‍ന്നാണ്, ബുദ്ധദേബ് സാഹുവിന് ബിരുദദാനത്തില്‍ പങ്കെടുക്കാൻ വൈസ്. ചാൻസലറുടെ ചുമതല പുന:സ്ഥാപിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
പശ്ചിമ ബംഗാളില്‍ സര്‍ക്കാറും ഗവര്‍ണറും തമ്മിലെ പോര് രൂക്ഷമാകുന്നതിന് ഇടെയാണ് പുതിയ സംഭവ വികാസങ്ങള്‍. എല്ലാ വര്‍ഷവും ഡിസംബര്‍ 24നാണ് ജാദവ്പൂര്‍ സര്‍വകലാ ശാലയില്‍ ബിരുദദാനം നടക്കാറ്. എന്നാല്‍, ഇത്തവണ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ സി.വി ആനന്ദബോസ് ബിരുദദാന ചടങ്ങിന് അനുമതി നല്‍കിയിരുന്നില്ല.
വൈസ് ചാൻസലര്‍ ബിരുദദാന ചടങ്ങുമായി മുന്നോട്ടുപോയി. ഇതാണ് ഗവര്‍ണറെ ചൊടിപ്പിച്ചതും വി.സിയെ ചുമതലയില്‍ നിന്ന് നീക്കിയതും. കേന്ദ്ര പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാർ ജനാതിപത്യ മര്യാദകൾ ലംഘിക്കുന്നതിൽ അതിരു കിടക്കുന്നതായി പരാതികൾ ഉയരുന്നുണ്ട്.
